print edition ആരോഗ്യവകുപ്പിൽ പുതിയ തസ്തിക; ക്രെഡിറ്റടിക്കാൻ കുപ്രചാരണം

സ്വന്തം ലേഖിക
Published on Jun 27, 2026, 01:26 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തിക അനുവദിച്ചെന്ന് യുഡിഎഫിന്റെ വ്യാജപ്രചാരണം. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച തസ്തികകളാണ് പുതിയ സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുന്നത്. മാർച്ചിൽ അവസാന മന്ത്രിസഭാ യോഗത്തിനുശേഷം മുൻമന്ത്രി വീണാ ജോർജ് ആർദ്രം മിഷനിൽ മെഡിക്കൽ ഓഫീസർ – 12, നഴ്സിങ് ഓഫീസർ – 47, ഫാർമസിസ്റ്റ് ഗ്രേഡ് (2) – 60, ലാബ് ടെക്നീഷ്യൻ ഗ്രേഡ് (2) – 33 എന്നിങ്ങനെ പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ നിയമന നടപടികളിലേക്ക് കടക്കാനായില്ല. ഇത് മറച്ചുവച്ചാണ് കുപ്രചാരണം.
പകർച്ചവ്യാധി വ്യാപനത്തിലുൾപ്പെടെ ആരോഗ്യവകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ പുറത്തിറങ്ങിയ 395 ഡോക്ടർമാരുടെ പിഎസ്‌സി നിയമനം അട്ടിമറിക്കാനും നീക്കമുണ്ട്. അസിസ്റ്റന്റ് സർജൻ, മെഡിക്കൽ ഓഫീസർ തസ്തികയിലുള്ള നിയമന ഉത്തരവാണ് പിഎസ്‌സി പുറത്തിറക്കിയത്. പിന്നാലെ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ഡോക്ടർമാരെ നിശ്ചയിച്ചുകൊണ്ടുള്ള പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടർ തയ്യാറാക്കി. ഇതിനിടയിൽ, ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി ഫയൽനീക്കം മരവിപ്പിച്ചു. ഭരണാനുകൂല സംഘടനകളുടെ താൽപ്പര്യത്തിനനുസരിച്ച് സ്വന്തക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.










0 comments