പാലക്കാട് നിപാ ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപാ രോഗ ബാധ. പാലക്കാട് ചങ്ങലീരിയിൽ നിപാ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് 32കാരന് രോഗം സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയിൽ സഹായിയായി ഉണ്ടായിരുന്നത് മകനായിരുന്നു.
ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്ന യുവാവ് നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു.
നിലവിൽ പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 9 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ജില്ലയിലാകെ 385 പേർ സമ്പർക്ക പട്ടികയിലുണ്ട്. അതിൽ 178 പേർ തച്ചനാട്ടുകര സ്വദേശിനിയുടേതും 207 പേർ കുമരംപുത്തൂർ സ്വദേശിയുടേതുമാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് 1568 വീടുകളിൽ ഭവന സന്ദർശനം നടത്തി പനി സർവേ പൂർത്തീകരിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്ന് 51 പേർക്ക് ടെലിഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. കൺട്രോൾ സെല്ലിലേക്ക് ഇന്ന് നിപാ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 42 കോളുകൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.










0 comments