print edition നവകേരളീയം കുടിശ്ശിക നിവാരണം ഇന്നുമുതൽ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വ്യാഴംമുതൽ ഫെബ്രുവരി 28 വരെ. സഹകരണസംഘം രജിസ്ട്രാറുടെ കീഴിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. മരിച്ചവർ, മാരകരോഗബാധിതർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാം. വരുമാനദാതാവ് മരിച്ചവരുടെ വായ്പകളിൽ ഇളവുണ്ട്.
പക്ഷാഘാതമോ അപകടമോ കാരണം ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗം ബാധിച്ചവർ, ഇവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരിച്ചശേഷം അവരുടെ വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകളുടെ സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവ് നൽകും. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീർക്കാം.
പലിശയിൽ പരമാവധി 50 ശതമാനംവരെ ഇളവ് ലഭിക്കും. ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് വായ്പകൾക്കും ഇളവുണ്ട്. എംഎസ്എസ്, എംഡിഎസ്, ജിഡിസിഎസ് എന്നിവയ്ക്കും ആനുകൂല്യമുണ്ട്. പദ്ധതി കാലാവധി അവസാനിച്ചശേഷം കുടിശ്ശികയാകുന്ന തുക സാധാരണ വായ്പയായി പരിഗണിച്ച് പലിശ ഇളവ് അനുവദിക്കും. കുടിശ്ശികയായ വായ്പകൾക്ക് പുറമേ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 10 ശതമാനംവരെ ഇളവ് അനുവദിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.










0 comments