'ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ ഇനിയും ചെയ്യും'; കോടതിയിലും വെല്ലുവിളി തുടർന്ന് ചെന്താമര

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചെന്താമര കോടതിയിലും ഭീഷണി തുടർന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഇയാൾ വെല്ലുവിളി മുഴക്കിയത്. തന്നെ വേണമെങ്കിൽ തൂക്കി കൊന്നോളാൻ പറഞ്ഞ ചെന്താമര വേണ്ടിവന്നാൽ ഇനിയും കുറ്റകൃത്യങ്ങൾ നടത്തുമെന്നും ഭീഷണി മുഴക്കി.
ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ല. വേണ്ടി വന്നാല്‍ ഇനിയും മറ്റുള്ളവരെയും കൊല്ലും. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ. എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ. എന്റെ അവസ്ഥ നിങ്ങൾക്ക് വന്നാലേ മനസിലാകു. എനിക്ക് തടസ്സം നില്‍ക്കുന്നത് ആരായാലും അവരോട് ഇങ്ങനെ പെരുമാറും- ചെന്താമര കോടതിയിൽ പറഞ്ഞു.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. 2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷൻ- 60) വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2019ൽ ഇയാൾ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.











0 comments