print edition നെന്മാറ ഇരട്ടക്കൊലപാതകം: വിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജ് തിങ്കളാഴ്‌ച വിധിപറയും. 2025 ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി തിരുത്തന്പാടം സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊല നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2019 ആഗസ്ത് 31നാണ് സജിതയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിത കൊലക്കേസിൽ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. പ്രതിയുടെ മാനസികനില ഭദ്രമാണെന്നും ചെന്താമര സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊലനടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും വിധിന്യായത്തിൽ ജഡ്ജി കെന്നത്ത് ജോർജ് പരാമർശിച്ചിരുന്നു.










0 comments