നീറ്റ് തുടർ പരിശീലനം: മാനസിക സംഘർഷത്തിലായ വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം
കിടങ്ങൂർ: നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർഥിനി മാനസിക സംഘർഷത്തെ തുടർന്ന് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. കാസർഗോഡ് കാദംബരിയിൽ ഐജ ആർ മഹേഷ് (19) ആണ് മരിച്ചത്.
ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വ ഉച്ചയോടെയാണ് പെൺകുട്ടിയെ തുങ്ങിയ നിലയിൽ കണ്ടത്. താമസിക്കുന്ന മുറിയിലെ ഫാനിൽ വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കണ്ട സഹപാഠികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ കെട്ടഴിച്ച് താഴെയിറക്കിയ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ബുധൻ ഉച്ചയോടെ മരിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷാ ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷയ്ക്ക് ജൂൺ 21 വീണ്ടും നടക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടർപരിശീലനത്തിനായി മെയ് 26നാണ് വിദ്യാർഥിനി എത്തിയത്. കഠിനമായ പരിശീലനത്തിൽ മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയുന്നു. തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കാൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയത്. സംഭവം അറിഞ്ഞ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തി. കിടങ്ങൂർ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.










0 comments