print edition നവകേരള വികസനക്ഷേമ പഠനപരിപാടി ; വികസന ആവശ്യം മനസ്സിലാക്കുക ലക്ഷ്യമെന്ന് സർക്കാർ

കൊച്ചി
നവകേരള വികസന ക്ഷേമ പഠനപരിപാടി (നവകേരളം – സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം) സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകി. വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും പ്രാദേശിക വികസന ആവശ്യങ്ങൾ മനസ്സിലാക്കുകയുമാണ് ലക്ഷ്യം. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡാറ്റ ശേഖരണത്തിന് പ്രതിഫലം നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പദ്ധതിയിൽ പൊതുജനങ്ങൾക്ക് സ്വമേധയാ പങ്കുചേരാം. കലക്ടർമാരുടെ നേതൃത്വത്തിൽ പൊതുജന സന്പർക്ക വകുപ്പാണ് വിവരശേഖരണം ഏകോപിപ്പിക്കുന്നത്. നടത്തിപ്പിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.
വിവരശേഖരണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർവെയെന്നായിരുന്നു ആരോപണം. വികസനകാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടുന്നതിൽ എന്താണ് തെറ്റെന്ന് ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എ ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. ഹർജി വീണ്ടും 29ന് പരിഗണിക്കും.










0 comments