print edition രാജ്യത്തിന് മാതൃകയായി തിരുവനന്തപുരം ജനറൽ ആശുപത്രി; ഒന്നരമാസത്തിൽ 5 കോർണിയ ട്രാൻസ്‌പ്ലാന്റേഷൻ

തിരുവനന്തപുരം ജനറൽ ആശുപത്രി;

സ്വന്തം ലേഖകൻ
Published on Mar 12, 2026, 12:05 AM | 1 min read
തിരുവനന്തപുരം: ഒന്നരമാസത്തിനുള്ളിൽ അഞ്ച് കോർണിയ ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി രാജ്യത്തിന് മാതൃകയായി തിരുവനന്തപുരം ജനറൽ ആശുപത്രി. ഒരു ജില്ലാ ആശുപത്രിയിൽ ഇത്തരം സംവിധാനമൊരുക്കുന്നത് ഇന്ത്യയിലാദ്യമാണ്. അതീവ വൈദഗ്‌ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാർ കെരാറ്റോപ്ലാസ്റ്റി അഥവാ കോർണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികൾ മാത്രമായി മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും ജനറൽ ആശുപത്രിയിൽ നടത്തി. അഭിമാനകരമായ നേട്ടം കൈവരിച്ച മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
‘‘ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്‌പ്ലാന്റേഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചെലവേറിയ ശസ്തക്രിയ സർക്കാർ മേഖലയിലെ ജനറൽ ആശുപത്രിയിൽ നടത്താനായെന്നത് സംസ്ഥാനത്തെ നേത്ര ശസ്ത്രക്രിയയുടെ നിലവാരം ഉയർത്തുന്നതായി. കേരളത്തിന്റെ അന്ധതാനിവാരണ പദ്ധതിയിലെ സുപ്രധാനമായ ചുവടുവയ്പുകൂടിയാണിത്–’’ മന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രിയെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന 137 കോടി രൂപയുടെ ബഹുനില മന്ദിരത്തിന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ആധുനിക മന്ദിരം യാഥാർഥ്യമാകുന്നതോടെ നിരവധി അതിനൂതന സംവിധാനം ജനറൽ ആശുപത്രിയിലും ലഭ്യമാകും. നാലുനില കെട്ടിടമാണ് ആശുപത്രി നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. കോർണിയ സർജൻ ഡോ. രശ്മി പി ഹരിദാസ്, ഡോ. ദിവ്യ, അനസ്തേഷ്യ വിദഗ്ധരായ ഡോ. അമ്പിളി, ഡോ. മധു, നഴ്സിങ് ഓഫീസർമാരായ ബോബി രേവതി, ട്രാൻസ്‌പ്ലാന്റ് കോഓർഡിനേറ്റർ നാദിയ, നഴ്സിങ് അസിസ്റ്റന്റ് മോളി എന്നിവർ കോർണിയ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.










0 comments