പ്രഖ്യാപനങ്ങളൊന്നും നടത്താതെ മോദി; മാധ്യമങ്ങളുടെ പ്രവചനം പാളി

തിരുവനന്തപുരം: നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളെല്ലാം വലിയ പ്രവചനങ്ങളുമായി രംഗത്ത് എത്തിയിരുന്നു. കേരളത്തിന് അവകാശപ്പെട്ടതുപോലും തരാതിരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സമീപനം നിലനിൽക്കെയാണ് തലസ്ഥാനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമെന്ന മാധ്യമ പ്രഖ്യാപനം. ഗ്രാമീണജനതയ്‌ക്ക് ആശ്വാസമേകുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അട്ടിമറിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വരവിനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും വലിയ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ഇതിന് തെളിവാണ് സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ.
തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകുമെന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത. പക്ഷേ വാർത്ത വെറുതെയായി. രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ലെന്ന് ഒടുവിൽ ഏഷ്യാനെറ്റിന് പുതിയ വാര്‍ത്ത നല്‍കി സമ്മതിക്കേണ്ടി വന്നു. തിരുവനന്തപുരത്തിന്റെ ‘ബ്ലൂ പ്രിന്റുമായി’ മോദി വരുന്നു എന്നാണ് മനോരമയുടെ തലക്കെട്ട്. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറുമെന്നും വാർത്ത നൽകി. പക്ഷേ മനോരമ പ്രവചിച്ചതിനൊന്നും തിരുവനന്തപുരം വേദിയായില്ല. പാർട്ടി വേദിയിൽ അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ നടത്താതെ പ്രധാനമന്ത്രി മടങ്ങുകയാണുണ്ടായത്.
തലസ്ഥാന നഗരവികസനത്തിനു സമ്പൂർണ വികസനരേഖയുമായി ബിജെപി എന്നു പറഞ്ഞാണ് മാതൃഭൂമി വാർത്ത ആരംഭിക്കുന്നത് തന്നെ. ബ്ലൂ പ്രിന്റിൽ തലസ്ഥാന മെട്രോ മുതൽ വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനം വരെയുള്ള കാര്യങ്ങൾ ഇതിലുണ്ടാകുമെന്നും വാർത്തയുടെ ഉള്ളടക്കമായി നൽകി. എന്നാൽ കേന്ദ്രം തലസ്ഥാന നഗരത്തോട് മുഖം തിരിക്കുന്ന കാഴ്ചയാണ് ഇന്നുണ്ടായത്. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തതും നിലവിലുള്ള ചില പദ്ധതികളുടെ തറക്കല്ലിടലും മാത്രമാണ് ഔദ്യോഗിക ചടങ്ങുകളിൽ നടന്നത്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ യാതൊരു ഉറപ്പും നൽകാതെയാണ് പ്രധാനമന്ത്രി മടങ്ങിയത്.









0 comments