print edition നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്: മരുന്ന് മാറിനൽകി; രോഗി മരിച്ചു

കോഴിക്കോട്/നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. നാദാപുരം വിഷ്ണുമംഗലത്തെ തെക്കെ മീത്തലെ കണ്ടിയിൽ ചന്ദ്രനാണ്(70) മരിച്ചത്.
ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്ന ചന്ദ്രന് ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം ഉറക്കഗുളിക നൽകിയതിനാൽ അബോധാവസ്ഥയിലായി. ആരോഗ്യനില വഷളായപ്പോൾ ജൂൺ 23ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധൻ രാവിലെ മരിച്ചു.
ചികിത്സാപ്പിഴവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹോദരൻ സത്യൻ അറിയിച്ചു. താടിയെല്ലിൽ അർബുദംബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കുറഞ്ഞെന്നും സമീപത്തെ ആശുപത്രിയിൽ ചികിത്സിച്ചാൽ മതിയെന്ന നിർദേശത്തോടെ ജൂൺ 16ന് നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു.
19ന് രാത്രിയാണ് താലൂക്കാശുപത്രിയിൽനിന്ന് മരുന്ന് മാറിനൽകിയത്. ആശുപത്രി സൂപ്രണ്ടിന് മകൾ പരാതി നൽകിയിരുന്നു.
മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുശീല. മക്കൾ: നവീൻ, ഗാന. സഹോദരങ്ങൾ: സത്യൻ (റിട്ട. കെഡിസി ജീവനക്കാരൻ), മുകുന്ദൻ, ഗീത, ജനിൽകുമാർ, കൃഷ്ണകുമാർ.










0 comments