മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിൽ ദുരൂഹത
print edition കേരളത്തെ ഇകഴ്‌ത്താനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞു

തിരുവനന്തപുരം : കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേള വൈറല്‍താരം മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് വരുത്തി തീർത്ത് കേരളത്തിനെതിരെ വിദ്വേഷപ്രചാരണം നടത്താനുള്ള സംഘപരിവാർ ശ്രമം പൊളിഞ്ഞു.
മൊണാലിസ പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന യഥാർഥ ജനനസർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത് സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ കേസെടുത്തതും കേരള പൊലീസ് മേധാവിയോട് ഡൽഹിയിൽ ഹാജരാകാൻ ദേശീയ പട്ടിക വർഗ കമീഷൻ നിർദേശം നൽകിയതും ഇതിന്റെ ഭാഗമായാണ്. എന്നാൽ ആധാർ കാർഡിലെയും പാൻ കാർഡിലെയും വിവരങ്ങൾ മൊണാലിസയ്ക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കുന്നു. മൊണാലിസയ്ക്ക് പ്രായപൂർത്തിയായെന്നും വിവാഹം നടത്തിയതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേരള പൊലീസ് കണ്ടെത്തി.

മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ മണ്ഡലത്തിലെ വോട്ടർ പട്ടികയിലും മൊണാലിസയുടെ പേരുണ്ട്. ഇൗ രേഖകൾ പുറത്തുവന്നതോടെ സംഘപരിവാരങ്ങൾ വെട്ടിലായി. 2015 മെയ് 20ന് സ്‌കൂളിൽ പഠിക്കുമ്പോൾ എടുത്ത ആധാർ കാർഡിലും ജനന തീയതി 2008 ജനുവരി ഒന്ന് ആണ്. 18 വയസ് പൂർത്തിയായപ്പോൾ പുതിയ ഫോട്ടോ ഉൾപ്പെടെ പുതുക്കിയ ആധാർ കാർഡിലും ജനനത്തീയതിക്ക് മാറ്റമില്ല. സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് മുമ്പ് വിശദീകരണം ചോദിച്ചിട്ടുമില്ല.
രേഖകളെല്ലാം പരിശോധിച്ചാണ് പൂവാർ പഞ്ചായത്ത് കെ സ്‌മാർട്ട് വഴി മൊണാലിസയ്ക്കും ഫർമാൻഖാനും വിവാഹ സർട്ടിഫിക്കറ്റ് നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നുള്ള റിപ്പോർട്ടാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് തിരുവനന്തപുരം റൂറൽ എസ്‌പി ജുവനപുടി മഹേഷ് നൽകിയത്. 22ന് ദേശീയ പട്ടിക വർഗ കമീഷന് ഇൗ റിപ്പോർട്ട് സമർപ്പിക്കും. മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം.










0 comments