24,945-ാം റാങ്കുള്ള സണ്ണി ജോസഫിന്റെ മകൾക്ക് എങ്ങനെ പരിയാരം മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി?: എം വി ജയരാജൻ

തിരുവനന്തപുരം: പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്. ബന്ധുനിയമനങ്ങളിൽ കെപിസിസി യോഗത്തിൽ തന്നെ വിമർശനങ്ങൾ ഉയർന്നതായാണ് റിപ്പോർട്ട് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സണ്ണി ജോസഫ് താൻ നടത്തിയ ബന്ധു നിയമനങ്ങളെല്ലാം ന്യായീകരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പൊളിറ്റിക്കൽ നിയമനം എന്നാണ് സണ്ണി ജോസഫിന്റെ വാദം. പക്ഷേ കണ്ണൂർ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ അദ്ദേഹം 10 പേരെയാണ് നിയമിച്ചതെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
തന്റെ സഹോദരനും സഹോദരിക്കും സണ്ണി ജോസഫ് വിവിധ സഹകരണ ബാങ്കുകളിൽ നിയമനം നൽകിയിട്ടുണ്ട്. ബെന്നി തോമസിനെ നേരത്തെ പുളിക്കൽ സർവീസ് സഹകരണ ബാങ്കിൽ നിയമിച്ചതും പൊളിറ്റിക്കൽ ആയിട്ടാണോ എന്ന് അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഈ നിയമനങ്ങളെല്ലാം നടന്നത്. ഇത്തരം ബന്ധു നിയമനത്തിന്റെ ട്രാക്ക് റെക്കോർഡുമായിട്ടാണ് അദ്ദേഹം വൈദ്യുതി മന്ത്രി പദവിയിലിരിക്കുന്നത്. ഇത് സംബന്ധിച്ച് പല പരാതികളും കോൺഗ്രസുകാർ തന്നെ ഹൈക്കമാന്റിന് അയച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.










0 comments