മലയിടംതുരുത്തില്‍ നടത്തിയത് കര്‍ണാടക മോഡല്‍ ബുൾഡോസർ രാജ്: എം വി ഗോവിന്ദൻ

മലയിടംതുരുത്തിൽ സമരക്കാരെ പൊലീസുകാർ അറസ്റ്റ് ചെയ്ത് നീക്കുന്നു (ഇടത്), എം വി ഗോവിന്ദൻ (വലത്)
തിരുവനന്തപുരം: എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ പൊലീസ് നടത്തിയത് ക്രൂരമായ കടന്നാക്രമണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസിങ് രീതിതന്നെയാണ് മലയിടംതുരുത്തിലും ആവർത്തിച്ചത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാവപ്പെട്ട പട്ടികജാതി കുടുംബങ്ങൾ വർഷങ്ങളായി അവിടെ താമസിക്കുകയാണ്. അവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. അതിനെ അവഗണിച്ച് ജനങ്ങളെ അറസ്റ്റ് ചെയ്തുനീക്കി. ഇതെല്ലാം കർണാടക മോഡലാണ്. ബുൾഡോസർ രാജ് ബിജെപിയാണ് തുടങ്ങിയതെങ്കിലും ബംഗളൂരുവിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കി.
പതിറ്റാണ്ടുകളായി താമസിക്കുന്ന എട്ട് കുടുംബങ്ങളെയാണ് കോടതി ഉത്തരവിന്റെ പേര് പറഞ്ഞ് വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ് കാണിച്ചിട്ടുള്ളത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ 14 തവണ പൊലീസ് വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി 48 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പൊലീസ് അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ വന്ന സിപിഐ എം ഏരിയാ സെക്രട്ടറിയേയും, മറ്റ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്‌ത് നീക്കി. ഇവിടുത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും.
മലയിടംതുരുത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടവരല്ല, അവർക്കൊപ്പമാണ് സിപിഐ എം. പാവപ്പെട്ട ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഫലപ്രദദമായ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.











0 comments