സംഘപരിവാർ പരിപാടികളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി വിസിമാർ മാറി: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണമാരെ ഉപയോഗപ്പെടുത്തിയും സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കാനും കാവി വൽക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യുന്നത്.– എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നത്. വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായതും. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 16 കോളേജുകളും കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലാണ്. നീതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
സർവകലാശാലകൾ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാൻ വിസിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
കേന്ദ്രം നിശ്ചയിക്കുന്ന വിസിമാർ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു എന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത, സാധാരണ നിലയിൽ ആരും കാണാത്ത പുതിയ പ്രവണതയാണ്. അതിന്റെ തന്നെ ഭാഗമായിട്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ കേരള സർവകലാശാലയിൽ ഉൾപ്പെടെ സംഭവിച്ചിരിക്കുന്നത്.
കാവിവൽക്കരണ പ്രക്രിയയുടെ ഭാഗമായി വിസിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിച്ച്, സർവകലാശാലകളുടെ സ്വയം ഭരണാവകാശങ്ങൾ ഇല്ലായ്മ ചെയ്ത് സർവാധിപത്യത്തിന്റെ രീതി കെെകാര്യം ചെയ്യുകയാണ്. ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്തന്നതിനുള്ള ഇടപെടലും പ്രവർത്തനങ്ങളും നടത്തി വരുന്നു.
കേരളം കെെവരിച്ച പൊതുവിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മേഖലകളിൽ കെെവരിച്ച അതിശക്തമായ നേട്ടങ്ങളെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമാണിത്.– വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
കീം റിസൾട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളെക്കുറിച്ചും എം വി ഗോവിന്ദൻ സംസാരിച്ചു. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച വിധി യഥാർഥത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതായിപ്പോയി. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ റാങ്ക് നിർണയിക്കുമ്പോൾ അവർ പിന്തള്ളപ്പെട്ടുപ്പോകുമോ എന്നതായിരുന്നു ഇവിടെയുണ്ടായിരുന്ന പ്രശന്ം.
മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നുവന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരം ലഭിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീരണങ്ങൾ സർക്കാർ നടത്തിയത്. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യം കൂടിയായിരുന്നു അത്. ആ പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതും. അതാണിപ്പോൾ കോടതി വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.
ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് ഭാവിയിൽ കേരള സിലബസിലെ വിദ്യാർഥികൾ പിന്തള്ളപ്പെടാതെ പോകുന്നതിനുള്ള സമീപനം സർക്കാർ സ്വീകരിക്കണ്ടതാണ്. സർക്കാർ മുന്നോട്ട് വച്ച രീതിയിലാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നതെങ്കിൽ അതിൽ ഒന്നാം റാങ്ക് കിട്ടേണ്ടിയിരുന്ന കുട്ടി ഇപ്പോൾ ഏഴാം റാങ്കുകാരനായി പിന്തള്ളപ്പെടുകയാണ് ചെയ്തത്.– എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.









0 comments