print edition കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നിർണായക സമയം സർക്കാർ നഷ്ടമാക്കി: എം വി ഗോവിന്ദൻ

ക്യാപ്‌ഷൻ: നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ കടലിൽ വള്ളംമറിഞ്ഞ് കാണാതായ ഗൗതം കൃഷ്‌ണയുടെ അമ്മ രേശ്‌മയെ ചവറ പുത്തൻതുറയിലെ വീട്ടിലെത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശ്വസിപ്പിക്കുന്നു
കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ഏറ്റവും നിർണായകമായ സമയം സർക്കാർ നഷ്ടപ്പെടുത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കടലിൽ കാണാതായ ചവറ പുത്തൻതുറ ഗൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മയെയും കുടുംബത്തെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരമായി ഇടപെടേണ്ട ആദ്യ മണിക്കൂർ സർക്കാർ നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് കുടുംബത്തിന്റെ ആശ്രയമായ അംഗങ്ങളുടെ ജീവൻ നഷ്ടമാകുന്നതിലേക്കും ഗൗതം കൃഷ്‌ണൻ ഉൾപ്പെടെയുള്ളവരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലേക്കും എത്തിച്ചത്. അപകടം നടന്നയുടനെ കൃത്യമായ ഏകോപനത്തോടെസജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ വീഴ്‌ചയുണ്ടായി.
ഗൗതമിന്റെ അമ്മ രേഷ്‌മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനുശേഷം, സംഭവമുണ്ടായി എട്ടാം ദിവസമാണ് തിരച്ചിൽ വ്യാപിപ്പിച്ചത്. നാവികസേന എത്താൻ പിന്നെയും വൈകി. തിരച്ചിലിന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നാണ് രേഷ്‌മയോട് ഫിഷറീസ് ഉദ്യോഗസ്ഥ ചോദിച്ചത്. ഫിഷറീസ് മന്ത്രി തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയാകട്ടെ വീഴ്ച മറയ്‌ക്കാനാണ് ശ്രമിക്കുന്നത്.
കടലിൽ മീൻപിടിത്തത്തിനിടെ മരിച്ച നീണ്ടകരയിലെയും മുതലപ്പൊഴിയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കണം. കടൽക്ഷോഭത്തിൽ ബോട്ട് തകർന്ന് കുടുംബങ്ങളുടെ ഉപജീവനമാർഗവും അടഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ കൃത്യമായ മുന്നറിയിപ്പുനൽകാനും അപകടസമയത്ത് സന്ദേശം കൈമാറാനും ഐഎസ്ആർഒയുടെ സഹകരണത്തോടെ സാറ്റലൈറ്റ് ഫോൺ സംവിധാനങ്ങളും ഉപകരണങ്ങളും സൗജന്യമായി നൽകണം. സാമ്പത്തികബാധ്യത സർക്കാർ ഏറ്റെടുക്കണം. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments