print edition എട്ടുവയസ്സുകാരന് പീഡനം: യുവതിക്കെതിരായ പരാതി വ്യാജം; കേസ് റദ്ദാക്കി

മൂവാറ്റുപുഴ : എട്ടുവയസ്സുകാരനെ യുവതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. അന്വേഷണറിപ്പോർട്ട് ശരിവെച്ച മൂവാറ്റുപുഴ പോക്സോ കോടതി യുവതിക്ക് എതിരായ കേസ് റദ്ദാക്കി. ഉരുളൻതണ്ണി സ്വദേശിനിയായ അമ്മയാണ് മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ കുട്ടന്പുഴ പൊലീസിൽ പരാതി നൽകിയത്. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2022 സെപ്തംബർ നാലിനാണ് കേസെടുത്തത്.
പ്രായപൂർത്തിയാകുന്നതിനു മുൻപ് യുവതിയെ ആൺകുട്ടിയുടെ ബന്ധു പീഡിപ്പിച്ചെന്ന് നേരത്തെ മറ്റൊരു പരാതി ഉണ്ടായിരുന്നു. ഇതിൽ പോക്സോ പ്രകാരം ഇടുക്കി അതിവേഗ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. ഇതിന്റെ വിരോധത്താലാണ് യുവതിക്കെതിരെ, ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കള്ളപ്പരാതി നൽകാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആൺകുട്ടി ബന്ധുവീട്ടിൽ എത്തിയപ്പോൾ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പൊലീസ് കുട്ടിയുടെയും അമ്മയുടെയും രണ്ട് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. പരാതിയിൽ പറയുന്ന സമയം കുട്ടിയും അമ്മയും അവിടെ താമസിച്ചിട്ടില്ലെന്ന് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി എ സമീർ കേസ് റദ്ദാക്കാൻ അനുമതി നൽകിയത്. കുട്ടമ്പുഴ സിഐ ആയിരുന്ന എസ് ഷൈൻ, എസ് ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.










0 comments