മുത്തൂറ്റിൽനിന്ന് തട്ടിയത് 74 കോടിയെന്ന് കണ്ടെത്തൽ ; പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുമതി

കൊച്ചി
മുത്തൂറ്റ് ഇൻഷുറൻസ്, ഫിനാൻസ് കമ്പനികളിലെ ജീവനക്കാരുടെ ഇൻസെന്റീവ് ഉൾപ്പെടെ തിരിമറി നടത്തി തട്ടിയെടുത്തത് 74 കോടി രൂപയെന്ന് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഉടമകൾ നൽകിയ പരാതിയെ തുടർന്ന് നേരത്തേ സൗത്ത് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 11.92 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. വിശദ അന്വേഷണത്തിലാണ് 74 കോടി തട്ടിയെടുത്തതായി കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മുൻ ചീഫ് ജനറൽ മാനേജർ രഞ്ജിത് രാമചന്ദ്രൻ, മുത്തൂറ്റ് ഇൻഷുറൻസ് ആൻഡ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് സിഇഒ തോമസ് പി രാജൻ എന്നിവർ ചേർന്ന് പണം തട്ടിയെന്നാണ് കേസ്.
ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപി ഷേക്ക് ദർവേഷ് സാഹെബിന് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എറണാകളും എസിപി പി രാജ്‌കുമാർ പറഞ്ഞു. പത്തുകോടി രൂപയ്‌ക്കുമുകളിലുള്ള തട്ടിപ്പായതിനാൽ കേസന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയാണ് പതിവ്. ഇതുസംബന്ധിച്ച ഡിജിപിയുടെ തീരുമാനം ഉടനുണ്ടാകും.
ചൊവ്വാഴ്‌ച പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുമതി നൽകി. പ്രതികൾ 9, 10, 11 തീയതികളിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണം. കേസ് വീണ്ടും 16ന് പരിഗണിക്കും.
സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷനും എസിപി പി രാജ്‌കുമാറിന് പരാതി നൽകിയിരുന്നു. 250 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഉന്നതോദ്യോഗസ്ഥർക്കും ഉടമകൾക്കും ഇതിൽ പങ്കുണ്ടെന്നും അസോസിയേഷൻ പരാതിയിൽ പറഞ്ഞു.











0 comments