മുത്തൂറ്റ് ഫിനാൻസ് ക്രമക്കേട് ; എംഡിയെയും ചെയർമാനെയും ഇഡി വീണ്ടും ചോദ്യംചെയ്‌തു

കൊച്ചി
കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം കടത്തൽ, സ്വർണത്തിന്റെ അനധികൃത ഇറക്കുമതി തുടങ്ങിയ കേസുകളിൽ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ, എംഡി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്‌തു. ചെയർമാൻ ജോർജ് ജേക്കബ്, എംഡി ജോർജ് അലക്‌സാണ്ടർ എന്നിവരെ കൊച്ചിയിലും എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ആർ ബിജുമേനോനെ ഡൽഹിയിലുമാണ് ചോദ്യംചെയ്‌തത്. നേരത്തേ നടത്തിയ ചോദ്യംചെയ്യലിന്റെയും മുത്തൂറ്റ് സ്ഥാപനങ്ങളിലെ റെയ്‌ഡിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യംചെയ്യൽ.
വിദേശവിനിമയ ചട്ടം (ഫെമ) ലംഘനത്തിലൂടെ ആയിരക്കണക്കിന് കോടിരൂപ വിദേശങ്ങളിലേക്ക് കടത്തിയെന്നാണ് ഇ ഡി കണ്ടെത്തൽ. ഡൽഹിയിലെ മുത്തൂറ്റ് ഓഫീസ് വഴിമാത്രം 1280 കോടി രൂപ കടത്തിയെന്നും കണ്ടെത്തി. ഇതിനുപുറമെ കള്ളപ്പണം വെളുപ്പിക്കൽ, സ്വർണപ്പണയങ്ങളിൽ തിരിമറി നടത്തിയുള്ള ‘റിവേഴ്‌സ് ഹവാല’ തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയെന്നാണ് വിവരം. 2019 മുതൽ ഇഡി നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കന്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്‌തത്.
അടുത്തകാലത്ത് മുത്തൂറ്റിലുണ്ടായ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കന്പനി നൽകിയ കേസിലെ അന്വേഷണവും ഇൗ കണ്ടെത്തലുകളിലേക്ക് നയിച്ചതായാണ് വിവരം.











0 comments