തിരുവള്ളൂരിൽ ലീഗ് അക്രമം; സിപിഐ എം പ്രവർത്തകന് പരിക്ക്

ശ്രീജിത്തിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ആശുപത്രിയിൽ സന്ദർശിക്കുന്നു (ഇടത്), ലീഗ് അക്രമത്തിൽ പരിക്കേറ്റ് വടകര സഹകരണ ആശുപത്രിയിൽ കഴിയുന്ന ശ്രീജിത്ത് (വലത്)
വടകര: തിരുവള്ളൂർ-നിടുമ്പ്രമണ്ണയിൽ മുസ്‌ലിം ലീഗ് അക്രമത്തിൽ സിപിഐ എം പ്രവർത്തകന് പരിക്ക്. മീത്തലെ കൊടക്കാട്ട് ശ്രീജിത്ത് (36) നാണ് പരിക്കേറ്റത്.
ഞായർ രാത്രി പത്തരയോടെയാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ശ്രീജിത്തിൻ്റ വീട്ടിനു സമീപം റോഡിൽ വച്ചാണ് അക്രമം നടന്നത്. മാരകായുധങ്ങളുമായി എത്തിയ പത്തംഗ ലീഗ് ക്രിമിനൽ സംഘം ബൈക്ക് തടഞ്ഞു നിർത്തി ശ്രീജിത്തിനെ മൃഗീയമായി അക്രമിച്ചു പരിക്കേൽപിക്കുകയായിരുന്നു. കാൽപാദം മുതൽ തലവരെ വിവിധയിടങ്ങളിൽ മുറിവേറ്റ ശ്രീജിത്തിനെ സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ ചേർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാൽമുട്ട്, കൈമുട്ട്, ശരീരത്തിന് പുറത്ത്, തല എന്നിവിടങ്ങളിൽ മുറിവേറ്റു. ശരീരമാസകലം വടിവാൾ കൊണ്ട് വരഞ്ഞിട്ടുമുണ്ട്. ആണി അടിച്ച പട്ടിക, വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകരായ നെല്ലാചേരി മണ്ണിൽ മുഹമ്മദ് ഫൈസൽ, മങ്കേറ്റ മണ്ണിൽ ഫൈസൽ, കുറ്റിക്കാട്ടിൽ താഴ യൂസഫ്, കൂവാനിൽ റാഫിൽ, കുണ്ടാറ്റിൽ സിദ്ദിഖ് എന്നിവരടങ്ങിയ 10 അംഗ സംഘമാണ് അക്രമിച്ചതെന്ന് ശ്രീജിത്ത് വടകര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുഎൽസിസിഎസ് തൊഴിലാളിയും സിഐടിയു പ്രവർത്തകനും കൂടിയാണ് ശ്രീജിത്ത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു. അക്രമത്തിൽ സിപിഐ എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയതാണ് സിപിഐ എം പ്രവർത്തകർക്കു നേരെ ലീഗിൻ്റെ അക്രമങ്ങൾ. തിരുവള്ളൂർ, ചാനിയംകടവ്, ശാന്തി നഗർ പ്രദേശങ്ങളിൽ ലീഗ് ക്രിമിനൽ സംഘം നിരന്തരമായി അക്രമം അഴിച്ചു വിടുകയാണ്. ശ്രീജിത്തിനെ അക്രമിച്ച് പരിക്കേൽപിച്ച വരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.










0 comments