print edition അപകടസ്ഥലത്ത് 38 പേർ, രക്ഷപ്പെട്ടവർ 10


സ്വന്തം ലേഖകൻ
Published on Apr 24, 2026, 12:46 AM | 1 min read
തൃശൂർ: വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ പൊട്ടിത്തെറി നടന്ന സമയത്ത് അവിടെ ഉണ്ടായിരുന്നത് 38 പേരെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബുധനാഴ്‌ച വരെ 34 പേരെന്നായിരുന്നു കണക്ക്. 34 പേരുടെ വിവരങ്ങൾ ജില്ലാ ഭരണകേന്ദ്രം ഒൗദ്യോഗികമായി പുറത്തുവിട്ടു. ഒന്പത് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒരെണ്ണം തിരിച്ചറിയാൻ ബാക്കിയുണ്ട്.
10പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. രണ്ടുപേർ ആശുപത്രി വിട്ടു. 10 പേർ സുരക്ഷിതമായി രക്ഷപ്പെട്ടു. 46 പേരാണ് മുണ്ടത്തിക്കോട് കുട്ടൻകുളം പാടത്തെ രണ്ടര ഏക്കറിൽ വിവിധ സമയങ്ങളിലായി ജോലി ചെയ്‌തിരുന്നത്. ഇതിൽ അഞ്ച് പേർ തിരുവന്പാടി ദേവസ്വത്തിന്റെ ഉത്സവ കമ്മിറ്റിയുടെ ഭാഗമായുള്ളവരാണ്. ബാക്കിയുള്ളവർ ലൈസൻസി മുണ്ടത്തിക്കോട് സതീശും ജീവനക്കാരുമാണ്.
പട്ടാമ്പി കോടിക്കുന്ന് പറമ്പിൽ പ്രവീൺ (45), പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രഹ്മണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ മണികണ്ഠൻ (33), മലപ്പുറം തവനൂർ സ്വദേശി വിജയൻ (60), ചേർപ്പ് ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി വടക്കേപുരയ്ക്കൽ ബിജീഷ് (40)എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരാളുടെ മുഴുവൻ മൃതദേഹവും തിരിച്ചറിയാനുണ്ട്.
ലൈസൻസി മുണ്ടത്തിക്കോട് സതീശൻ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ശരീരത്തിൽ 90ശതമാനത്തിനടുത്താണ് പൊള്ളൽ. ബാബു (56), രാജേഷ് (40), വിഷ്‌ണു (30) എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ബേൺ ഐസിയുവിലുണ്ട്. ഇതിൽ രാകേഷ്, ബാബു എന്നിവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. തൃശൂർ മനക്കൊടി സ്വദേശി വിഷ്ണു, കോട്ടപ്പുറം സ്വദേശികളായ ഗിരീഷ്, അഭിജിത്ത്, തെക്കുംകര സ്വദേശി സുരേഷ് എന്നിവരെയാണ് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ സമീപിച്ചിട്ടുള്ളത്. ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65) എന്നിവർ വാർഡിലും ചികിത്സയിലുണ്ട്. വിത്സൺ (60), സാജൻ (38) എന്നിവർ സ്വകാര്യ ആശുപത്രിയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെയാണ് ഡിസ്ചാർജ് ചെയ്‌തത്.










0 comments