print edition ഇതിലെന്റെ അനിയനുണ്ടോ?

അപകടത്തിൽ കാണാതായ തെക്കുംകര ചോനത്ത് വീട്ടിൽ സി എ സുരേഷിന്റെ അനുജൻ ബാലകൃഷ്‌ണനെ ആശ്വസിപ്പിക്കുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
അജീഷ് കർക്കിടകത്ത്
Published on Apr 23, 2026, 12:01 AM | 1 min read
ചിന്നിച്ചിതറിയ ഉടലുകൾ, ഉടലില്ലാത്ത തല, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ, ഉറ്റവരെ തിരിച്ചറിയാൻ മോർച്ചറിയിൽ എത്തി ഉറ്റവർ
മുളങ്കുന്നത്തുകാവ് : ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കയറിയാൽ വലതുവശത്ത് പ്രത്യേകം സജ്ജമാക്കിയ ഇടത്ത് നിറയെ മേശകളാണ്. അതിനു മുകളിൽ നീല പ്ലാസ്റ്റിക് കവറുകൾ തുറന്നുവച്ചിട്ടുണ്ട്. അതിൽ ചെറിയ കഷ്‌ണങ്ങളായി ജീവൻ നിലച്ച ശരീര ഭാഗങ്ങൾ. ചിന്നിച്ചിതറിയ ഉടലുകൾ, ഉടലില്ലാത്ത തല, കൈ, കാലിന്റെ ഭാഗം ഇങ്ങനെ വിവിധ ശരീരഭാഗങ്ങൾ. ഹൃദയം നിലയ്‌ക്കുന്ന കാഴ്‌ചയാണ് മോർച്ചറിയിലെ നടുത്തളത്തിൽ. ഇവിടെയാണ് പൊട്ടിത്തെറിയിൽ മരിച്ചവരുടെ മൃതദേഹത്തിന്റെ തിരിച്ചറിയൽ പരേഡ് നടത്തുന്നത്. ഇവിടേക്കാണ് ഉറ്റവരെ തേടുന്ന ബന്ധുക്കളെത്തുന്നത്. ഇതിൽനിന്ന് തിരിച്ചറിയാൻ പറ്റാതെവന്നവരുടെ ബന്ധുക്കളുടെ സാന്പിൾ ശേഖരിച്ചാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
തെക്കുംകര സ്വദേശി സുരേഷിനെത്തേടിയാണ് സഹോദരൻ ബാലകൃഷ്‌ണൻ എത്തിയത്. എന്നാൽ ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങളിൽനിന്ന് സ്വന്തം സഹോദരനെ മനസ്സിലാക്കാനാകാതെ ഹൃദയംപൊട്ടി ബാലകൃഷ്‌ണൻ ചോദിച്ചു... ‘ഇതിലെന്റെ അനിയനുണ്ടോ’. ബാലകൃഷ്‌ണന്റെ ചോദ്യത്തിന് ഉത്തരം നൽകാനില്ലാതെ ചുറ്റും നിന്നവർ വിതുമ്പി. ഇതിനിടെയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നേതാക്കളും മെഡിക്കൽ കോളേജിലെത്തിയത്. തളർന്നുനിൽക്കുന്ന ബാലകൃഷ്‌ണനെ എം വി ഗോവിന്ദൻ ആശ്വസിപ്പിച്ചു. കാണാതായവരെ കണ്ടെത്താനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇങ്ങനെ നിരവധി പേരുടെ നിലവിളികളാണ് ഇവിടം നിറയെ.










0 comments