പണമയച്ചതായി വ്യാജ സ്ക്രീൻഷോട്ടിലൂടെ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ശ്രീകണ്ഠപുരം: പണമയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വിശ്വസിപ്പിച്ച് ജൂവലറികളിൽ നിന്നും സ്വർണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ട അമൃതം മൈക്കീൽ ഹൗസിൽ ഇ ജി അഭിഷേക്(26) ആണ് പിടിയിലായത്. ശ്രീകണ്ഠപുരത്തെ പാറമ്പുഴയിൽ ജൂവലറിയിൽ നിന്ന് 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കം വരുന്ന രണ്ട് സ്വർണമാലകളാണ് വ്യാജ സ്ക്രീൻഷോട്ടിലൂടെ പ്രതി കൈക്കലാക്കിയത്.
കഴിഞ്ഞ 13-നാണ് ശ്യാംകൃഷ്ണൻ എന്ന് പരിചയപ്പെടുത്തിയ യുവാവ് ജൂവലറിയിലെത്തി സ്വർണാഭരണങ്ങൾ വാങ്ങി. തുടർന്ന് ബാങ്ക് ഇടപാടിന്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീടാണ് തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയത്. പ്രതി നൽകിയ ഫോൺ നമ്പറിൽ ജൂവലറി അധികൃതർ ബന്ധപ്പെട്ടപ്പോൾ ഇ ജി അഭിഷേക് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് 58,000 രൂപ അയച്ചുകൊടുത്തു. എന്നാൽ ബാക്കി തുകയായ 4,00,500 രൂപ അയച്ചുകൊടുത്തില്ല.
പിന്നാലെ ജൂവലറി ഉടമ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അഭിഷേകിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ഗോവയിൽ നിന്നും വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. വ്യാജ സ്‌ക്രീൻഷോട്ടിലൂടെ ഇയാൾ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.









0 comments