മുണ്ടക്കൈ ടൗൺഷിപ്: 145 വീട് താമസത്തിന് കൈമാറി


സ്വന്തം ലേഖകൻ
Published on May 14, 2026, 08:10 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച ടൗൺഷിപ്പിൽ ഗുണമേന്മ പരിശോധനകളെല്ലാം പൂർത്തീകരിച്ച് ബുധനാഴ്‌ച്ചവരെ 145 വീട് താമസത്തിന് കൈമാറി. ഒന്നാംഘട്ട ഉദ്‌ഘാടനത്തിൽ പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളാണ് ഗുണഭോക്താക്കളുമായി ചേർന്നുള്ള പരിശോധന പൂർത്തിയാക്കി താമസത്തിന് കൈമാറുന്നത്.
ബുധനാഴ്‌ച്ച നാലാം സോണിലെ ബി ക്ലസ്റ്ററിലെ 11 വീട് കൈമാറി. ചൊവാഴ്‌ച്ചവരെ 134 വീട് നൽകിയിരുന്നു. ഒന്നാംഘട്ട ഉദ്‌ഘാടനം കഴിഞ്ഞതിൽ ബാക്കിയുള്ള 33 വീടും അവസാന ഗുണമേന്മാ പരിശോധനക്ക് സജ്ജമാണ്. കൈമാറിയ വീടുകളടക്കം 308 വീടിന്റെ വാർപ്പ് ഇതിനകം പൂർത്തിയാക്കി. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട് അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. പോണ്ടിങ് പരിശോധന കഴിഞ്ഞ് 186 വീടുകളിൽ ഇതുവരെ സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്‌തു. അഞ്ച് സോണായുള്ള 64.47 ഹെക്ടറിൽ 410 വീടാണ് നിർമിക്കുന്നത്.
കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. ഒന്നാംഘട്ടത്തിലെ 178 വീട്ടിലും ഒന്നിച്ച് ഗൃഹപ്രവേശം നടത്താനാണ് അതിജീവിതരുടെ തീരുമാനം. ജൂണിന് മുമ്പ് ഗൃഹപ്രവേശനം നടത്താനുള്ള ആലോചനകളിലാണിപ്പോൾ. വീടിനു പുറമെ സർക്കാർ കൈമാറുന്ന ഒരുലക്ഷം രൂപ വിനിയോഗിച്ച് ഗൃഹോപകരണങ്ങൾ പണിയിപ്പിക്കാനും വാങ്ങാനുമുള്ള ഒരുക്കങ്ങളും കുടുംബങ്ങൾ നടത്തുന്നുണ്ട്. റോഡിന്റെ പ്രവൃത്തിയും അതിവേഗം പുരോഗമിക്കുന്നുണ്ട്.










0 comments