print edition മുണ്ടക്കൈ ടൗൺഷിപ്: 19 വീടുകൾകൂടി താമസത്തിന് കൈമാറി

ടൗൺഷിപ്പിൽ വീട് ലഭിച്ച അയൽവാസികളായ തങ്കയും ഏറാടൻ ഉസ്മാനും കുടുംബാംഗങ്ങളും വീടുകളിൽ ഒത്തുചേർന്നപ്പോൾ

സ്വന്തം ലേഖകൻ
Published on May 01, 2026, 02:52 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ അതിജീവിതർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ വിദഗ്‌ധ പരിശോധന പൂർത്തിയാക്കിയ 19 വീടുകൾകൂടി കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയവും ഉടമസ്ഥാവകാശവും നൽകിയ 178 വീടുകളിൽ 26 വീടുകൾ ഗുണഭോക്താക്കളുടെ കൈകളിലെത്തി.
മൂന്ന്, നാല് സോണുകളിലുള്ള ബി ക്ലസ്റ്ററുകളിലെ വീടാണ് വ്യാഴാഴ്‌ച കുടുംബങ്ങൾ ഏറ്റുവാങ്ങിയത്. സോൺ മൂന്നിൽ ക്ലസ്‌റ്റർ ‘എ’യിലെ ഏഴ് വീട് ചൊവ്വാഴ്‌ച കൈമാറിയിരുന്നു. ഗുണമേന്മ പരിശോധന പൂർത്തിയാക്കിയ വീടുകളിൽ എപ്പോൾ വേണമെങ്കിലും താമസിക്കാം. ശനിയാഴ്‌ച ഒന്നാംസോണിലേത് ഉൾപ്പെടെ കൂടുതൽ വീട് കൈമാറും.
ഒന്നാംഘട്ടത്തിലെ 178 വീട്ടിലും വെള്ളവും വൈദ്യുതിയും മലിനജല സംസ്കരണ സംവിധാനവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി. അവസാനഘട്ട പരിശോധന പൂർത്തിയാകുകയാണ്. 178 വീടിന്റെയും മുഴുവൻ പണിയും പൂർത്തിയാക്കി യുഎൽസിസി സർക്കാർ ഏജൻസിയായ കിഫ്‌കോണിന് കൈമാറി. ഒന്നാംഘട്ട വീട് കൈമാറുന്നതിനൊപ്പം അഞ്ചാം സോണിൽ ഉൾപ്പെടെ ടൗൺഷിപ്പിലെ മുഴുവൻ സോണിലും പണി പുരോഗമിക്കുന്നുണ്ട്. മൂന്നൂറിലധികം വീടിന്റെ വാർപ്പ് പൂർത്തിയാക്കി കട്ടകെട്ടലും തേപ്പും ആരംഭിച്ചു.
അഞ്ചുസോണിലായി 64.47 ഹെക്‌ടറിൽ 410 വീടാണ് നിർമിക്കുന്നത്. ആശുപത്രിയും മാർക്കറ്റും കമ്യൂണിറ്റിഹാളും ഉൾപ്പെടെയുള്ള പൊതുകെട്ടിടങ്ങളുടെ നിർമാണവും ഉടൻ ആരംഭിക്കും.










0 comments