'എനിക്കുവേണ്ടി ഒരുപാടുപേരോട് കലഹിച്ചു, നഷ്ടപ്പെട്ടത് എന്റെ ധൈര്യം': മുകേഷ്

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരികപ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. ശ്രീനിവാസൻ തനിക്കുവേണ്ടി ഒരുപാടുപേരോട് കലഹിച്ചുവെന്നും തന്റെ ജീവിതത്തിലെ ധൈര്യമാണ് നഷ്ടപ്പെട്ടതെന്നും മുകേഷ് പറഞ്ഞു.
അഭിനയത്തേയും തിരക്കഥയെയും സംവിധാനത്തെയും വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയിലും ഒരു സന്ദേശമുണ്ട്, ഒരുപാട് വിമർശനങ്ങളുണ്ട്.
അതൊക്കെ നർമത്തിലൂടെ വിളിച്ചുപറയാൻ അദ്ദേഹത്തിനായി. ഒരുപാട് നല്ല ഓർമ്മകൾ നൽകിയാണ് മടങ്ങിയത്. ഒരിക്കലും മറക്കാൻ കഴിയാത്ത തീരാദുഖമാണ് അദ്ദേഹത്തിന്റെ വേർപാട് കൊണ്ടുണ്ടായതെന്നും മുകേഷ് കൂട്ടിച്ചേർത്തു.
43 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങളുടേത്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായിരുന്നു. നല്ല കഥയ്ക്കും തിരക്കഥയ്ക്കും വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് ശ്രീനിവാസൻ.
ഒരു കഥ അടുത്ത് വന്നാൽ അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് തൃപ്തനാണെങ്കിൽ മാത്രമേ അതുമായി മുന്നോട്ട് പോകുകയുള്ളു. എല്ലാ കാര്യത്തിനും കൃത്യത വേണം എന്ന് നിർബന്ധമുള്ള ആളായിരുന്നു.
ഇത്രയും കാലം ഒന്നിച്ച് നടന്നിട്ടും അദ്ദേഹത്തെക്കുറിച്ച് പറയാൻ ഒരു സാഹചര്യം ലഭിച്ചില്ല. അദ്ദേഹത്തെക്കുറിച്ചുള്ള നല്ലവാക്കുകൾ ലോകത്തോട് പറയണം എന്നാഗ്രഹിച്ചിരുന്നു. അതിങ്ങനെയായതിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും മുകേഷ് പറഞ്ഞു.










0 comments