വ്യാജ വീഡിയോ ആണെങ്കിൽ എസ്എഫ്ഐക്കെതിരെ പരാതി നൽകണം; എംഎസ്എഫിനെ വെല്ലുവിളിച്ച് പി.എസ് സഞ്ജീവ്

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയെ വെല്ലുവിളിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്.
പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെങ്കിൽ എസ്എഫ്ഐക്കെതിരെ കേസ് കൊടുക്കാൻ എംഎസ്എഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എംഎസ്എഫിനുള്ളിൽ 'ജമാഅത്തെ ഇസ്‌ലാമി വൽക്കരണം' നടക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.
തീം സോങ്ങിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയത് തെറ്റുപറ്റിയതാണെങ്കിൽ അത് തുറന്നുപറയാനുള്ള ആർജ്ജവം എംഎസ്എഫ് കാണിക്കണം. ഇമ്രാൻ ഖാന്റെ ചിത്രം ഉപയോഗിച്ചത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. ഇന്ന് ഇമ്രാൻ ഖാന്റെ ചിത്രം ഉപയോഗിച്ചവർ നാളെ മുസ്ലിം ബ്രദർഹുഡിന്റെ ചിത്രവും ഉപയോഗിച്ചേക്കാം.
ഫ്ലാഷ് മോബിനും സൂംബ ഡാൻസിനും എതിരെ രംഗത്തുവന്നവർ ഇപ്പോൾ റാപ്പ് മ്യൂസിക്കുമായി വരുന്നത് വിരോധാഭാസമാണെന്നും മതം എന്നത് തോന്നുമ്പോൾ ചുറ്റാൻ കഴിയുന്ന ആടയാഭരണമല്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുസ്ലിം ലീഗിലെ ഒരു വിഭാഗത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ആലയിൽ കൊണ്ട് കെട്ടാനാണ് നേതൃത്വം ശ്രമിക്കുന്നത്. കെ.എൻ ബാലഗോപാലിനെ അധിക്ഷേപിക്കുന്ന കെ.എം ഷാജി സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
നേരത്തെ, ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയ വീഡിയോ തങ്ങളുടേതല്ലെന്നും എസ്എഫ്ഐ വ്യാജമായി നിർമ്മിച്ചതാണെന്നും ആരോപിച്ച് എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമനടപടി സ്വീകരിക്കാൻ സഞ്ജീവ് വെല്ലുവിളിച്ചത്.










0 comments