കൊല്ലം തുറമുഖത്ത് എത്തിക്കുന്നത് 58 കണ്ടെയ്‌നർ
എൽസ കപ്പലപകടം ; കണ്ടെയ്നര്‍ കന്യാകുമാരിയിലും

നാഗര്‍കോവിൽ
കടലിൽ മുങ്ങിയ ലൈബീരിയന്‍ കപ്പൽ എംഎസ്‍സി എൽസ 3ലെ കണ്ടെയ്നറുകളിലൊന്ന് കന്യാകുമാരി തീരത്ത് അടിഞ്ഞു. കുളച്ചലിൽനിന്ന് ഒരു കിലോമീറ്റര്‍ അകലെ വനിയാക്കുടിയിലാണ് കണ്ടെയ്നര്‍ എത്തിയത്. ഗുജറാത്ത് പോര്‍ബന്ദറിൽനിന്നുള്ള മറൈന്‍ എന്‍ജിനിയറിങ് റിസോര്‍ഴ്സ് സെന്ററിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘം കണ്ടെയ്നര്‍ കരയ്ക്കെത്തിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിലേറെയായി കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് തരികള്‍, കശുവണ്ടി, തടി തുടങ്ങി വിവിധ സാധനങ്ങള്‍ കിള്ളിയൂര്‍, കൽക്കുളം താലൂക്കിലായി 22 കടൽത്തീര ഗ്രാമങ്ങളിൽ അടിഞ്ഞിട്ടുണ്ട്. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫിഷറീസ് വകുപ്പ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. പ്രദേശവാസികളെ സഹായിക്കാനായി കൺട്രോള്‍ റൂം തുറന്നിട്ടുണ്ട്.
കൊല്ലം തുറമുഖത്ത് എത്തിക്കുന്നത് 58 കണ്ടെയ്‌നർ
കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തീരത്ത് അടിഞ്ഞവയിൽ കൊല്ലം തുറമുഖത്ത് എത്തിക്കുന്നത് 58എണ്ണം. ഇതിനുള്ള സൗകര്യം പോർട്ട് അധികൃതർ ഒരുക്കി. ഏജൻസി ഓൺലൈനായി കൊല്ലം പോർട്ടിന് അപേക്ഷ നൽകിയിരുന്നു.
കൊല്ലം തീരത്തടിഞ്ഞ 46 കണ്ടെയ്‌നറിൽ ശനിയാഴ്ചവരെ 10എണ്ണം കൊല്ലം തുറമുഖത്ത് എത്തിച്ചു. തുറമുഖത്ത് എത്തിച്ച 10ൽ ഒമ്പത് കണ്ടെയ്‌നറും കാലിയാണ്. ഒന്നിൽ പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സാമഗ്രികളാണുള്ളത്.
കടലിൽ നിന്നുള്ള കണ്ടെയ്‌നർ നീക്കം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മെർക്കന്റൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലം തുറമുഖം സന്ദർശിച്ചു. പ്രതികൂല കാലാവസ്ഥ കണ്ടെയ്‌നർ നീക്കത്തിനു തടസ്സമാകുന്നതായി വാട്ടർലൈൻ എംഡി മനോജ് പറഞ്ഞു. അതേസമയം കണ്ടെയ്‌നറിൽ നിന്ന് കടലിൽ ഒഴുകിയ ബഹുഭൂരിപക്ഷം തടികളും പോളിത്തലൈൻ ഗ്രാന്യൂൾസും കസ്റ്റംസ് കണ്ടെടുത്ത് മഹസ്സർ തയ്യാറാക്കി. കണ്ടെയ്‌നറിൽ നിന്ന് ലഭിച്ച 324തേക്ക് തടികൾ കസ്റ്റംസ് കണ്ടെടുത്ത് പോർട്ടിന്റെ ഗോഡൗണിലേക്ക് മാറ്റി.











0 comments