സുരക്ഷാ വലയം ഒരുക്കി കേരളം; മൊണാലിസയ്ക്ക് മലയാള മണ്ണില്‍ മാംഗല്യം

മൊണാലിസയും ഫര്‍മാന്‍ ഖാനും വിവാഹിതരാകുന്നു
തിരുവനന്തപുരം: കേരളത്തില്‍ അഭയം തേടിയെത്തിയ വൈറല്‍ താരം മൊണാലിസയ്ക്ക് മാംഗല്യം. മഹാരാഷ്ട്രാ സ്വദേശി ഫര്‍മാനുമൊത്തുള്ള മൊണാലിസയുടെ പ്രണയസാഫല്യമാണ് കേരളാ പൊലീസിന്‍റെ ഇടപെടലില്‍ നടന്നത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൊണാലിസ അഭയം തേടി കേരളത്തില്‍ എത്തിയത്.
വീട്ടുകാരെ പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ച് അനുനയിപ്പിച്ചതോടെയാണ് താരത്തിന്‍റെ വിവാഹത്തിലേയ്ക്ക് വഴിതെളിഞ്ഞത്. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതറിഞ്ഞതോടെ തന്‍റെ വീട്ടുകാര്‍ തനിക്ക് മറ്റൊരു വിവാഹം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതരമതസ്ഥനായ ഫര്‍മാനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മൊണാലിസ വെളിപ്പെടുത്തി.
ഇതോടെ പോലീസ് ഇടപെട്ട് വീട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ എത്തിയത് എന്നാണ് ഇരുവരും പറഞ്ഞത്.

വിവാഹചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി തുടങ്ങിയവര്‍ പങ്കെടുത്തു. ഇതാണ് യഥാര്‍ഥ കേരളാ സ്റ്റോറിയെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിവാഹം സ്വര്‍ഗത്തിലാണ്, ആ സ്വര്‍ഗത്തിന്‍റെ പേരാണ് കേരളമെന്ന് റഹീം എം പി അഭിപ്രായപ്പെട്ടു.
'രണ്ട് സ്വതന്ത്ര വ്യക്തികള്‍ വിവാഹിതരാകുന്നു. മധ്യപ്രദേശിലെ യുവതിയും മഹാരാഷ്ട്രയിലെ യുവാവും വിവാഹിതരാകാന്‍ തീരുമാനമെടുത്തു, ആ തീരുമാനത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇന്ത്യയില്‍ തന്നെ സുരക്ഷിതമായി അവര്‍ക്ക് തോന്നിയ ഇടം കേരളമാണ്. അങ്ങനെ അവര്‍ കേരളത്തില്‍ എത്തി. ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതാണ് ശ്രീനാരായണ ഗുരുവിന്‍റെ ആപ്തവാക്യം. എല്ലാ മതത്തിന്‍റെയും സത്ത ഒന്ന് തന്നെയാണ്, മനുഷ്യത്വമാണ്. ആ ഗുരുവിന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് മുന്‍പോട്ട് പോകുന്ന ജീവിതം നയിക്കണമെന്നാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇതാണ് യഥാര്‍ഥ കേരളാ സ്റ്റോറി. മതനിരപേക്ഷതയുടെ അങ്ങേയറ്റം.' എം വി ഗോവിന്ദന്‍ പറഞ്ഞു.

ലൗ ജിഹാദ് എന്ന ആരോപണത്തെ ഭയന്ന് കേരളത്തിലേയ്ക്ക് ഇതിനു മുന്‍പും പ്രണയിതാക്കള്‍ എത്തിയിട്ടുണ്ട്. അന്നും കേരളം പ്രണയിക്കുന്നവര്‍ക്കൊപ്പം നിന്നു. ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും തീവ്രഹിന്ദുത്വസംഘടനകളും വധഭീഷണി ഉയർത്തിയതിനെ തുടർന്ന് ഭയന്നോടിയ ജാർഖണ്ഡ് സ്വദേശികളാണ് കേരള മണ്ണില്‍ വിവാഹിതരായത്. ജാർഖണ്ഡ് ചിത്തപുർ സ്വദേശികൾ മുഹമ്മദ് ഗാലിബും ആശ വർമയുമാണ് കായംകുളത്തെത്തി വിവാഹിതരായത്. ഇപ്പോള്‍ വൈറല്‍ താരം മൊണാലിസയും. ഇതാണ് യഥാര്‍ഥ കേരളാ സ്റ്റോറി.









0 comments