'വിശ്വസിക്കാനാകുന്നില്ല, സി ജെ റോയി ഒരു സുഹൃത്തിനും അപ്പുറം'; അനുശോചിച്ച് മോഹൻലാൽ

മോഹൻലാൽ, ഡോ.സി ജെ റോയി
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ ഡോ.സി ജെ റോയിയുടെ നിര്യാണത്തിൽ നടൻ മോഹൻലാൽ അനുശോചിച്ചു. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം തനിക്ക് ഒരു സുഹൃത്തിനപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു. മോഹൻലാൽ നായകനായ സിനിമകളിൽ റോയി നിർമാണ പങ്ക് വഹിച്ചിരുന്നു.
"എന്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്ത വേദനയാണ് നൽകുന്നത്. ഒരു സുഹൃത്തിനപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നു അദ്ദേഹം. സ്നേഹത്തോടെ അദ്ദേഹം എന്നും എന്റെ ഓർമകളിൽ ജീവിക്കും. ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു."- മോഹൻലാൽ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.
വെള്ളി വൈകുന്നേരമാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയനായ സി ജെ റോയ് (57) ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തവെ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്തായിരുന്നു ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ എച്ച്‍എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ ഡോ. സി ജെ റോയ് 2006ൽ ആണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബംഗളൂരുവിലും കേരളത്തിൽ വിവിധയിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമടക്കം നൂറിലേറെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി വന്‍നിക്ഷേപമുണ്ട്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളായ കാസനോവ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയുടെ നിർമാതാവാണ്. ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനോമി നിര്‍മിച്ചതും റോയിയാണ്. നിരവധി ടെലിവിഷൻ ഷോകളും സ്‍പോൺസര്‍ ചെയ്‌തു.










0 comments