print edition എംഎൽഎയുടെ കൈക്കൂലിക്കേസ്; പൊലീസിനെ ഉപയോഗിച്ച് പരാതിക്കാരനെ വേട്ടയാടുന്നു

തൃശൂർ : സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. പ്രതികൾക്ക് സംരക്ഷണം ഒരുക്കാനും പൊലീസ് നേരിട്ടിറങ്ങി. പട്ടയം കിട്ടാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതായി കോൺഗ്രസ് പ്രവർത്തകനായ താണിക്കുടം ഒറയാംപുറത്ത് ദേവേന്ദ്രൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും ആറ് ഉദ്യോഗസ്ഥരുമുൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവെന്നും ദേവേന്ദ്രൻ വ്യക്തമാക്കി. പരാതിക്കാരൻ വാർത്താസമ്മേളനം വിളിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കം ഉണ്ടായത്.
പരാതിക്കാരനെതിരെ പരാതികൾ ഉണ്ടോയെന്ന് കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരൻ ചിട്ടി വിളിച്ച ധനകാര്യ സ്ഥാപനത്തിൽ പൊലീസ് എത്തി. സാമ്പത്തിക തട്ടിപ്പുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടി. പരാതിക്കാരനെ കസ്റ്റഡിയിലെടുക്കാൻ മാർഗം ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ചു. 2010ൽ അമ്മ ഭാരതിയമ്മയുടെ മാടക്കത്ര വില്ലേജിലെ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ദേവേന്ദ്രൻ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചിരുന്നു. പട്ടയം ശരിയാക്കി നൽകാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോൺഗ്രസ് സ്വാധീനം ഉപയോഗിച്ച് ഭാരതിയമ്മയ്ക്ക് വേറെ ഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥരെ ക്കൊണ്ട് തെറ്റായ റിപ്പോർട്ട് നൽകി. 15 വർഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിട്ടില്ല. ഇതോടെയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.










0 comments