print edition പിരിച്ച കോടികൾ അക്കൗണ്ടിലെന്ന വാദം പൊളിഞ്ഞു; നേതാക്കളുടെ സംയുക്ത അക്കൗണ്ടിൽ വയനാട് ഫണ്ടില്ല


സ്വന്തം ലേഖകൻ
Published on Mar 26, 2026, 10:27 AM | 2 min read
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കൈവശമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. തന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിൽ ഈ തുക സുരക്ഷിതമാണെന്നായിരുന്നു സതീശൻ മാധ്യമങ്ങൾക്കുമുന്നിൽ ആവർത്തിച്ചത്. യുഡിഎഫ് സൈബർ വിങ്ങാകട്ടെ ഈ അക്കൗണ്ട് കഥ ആയുധമാക്കുകയും ചെയ്‌തു.
എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും സമർപ്പിച്ച നാമനിർദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ പുറത്തുവന്നതോടെ നുണ പൊളിഞ്ഞു. സതീശൻ പറഞ്ഞ അക്കൗണ്ടിനെക്കുറിച്ചോ അതിലെ നിക്ഷേപത്തെക്കുറിച്ചോ പത്രികയിൽ പരാമർശമില്ല. സതീശന്റെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ആകെ 51,78,286 രൂപയും സണ്ണി ജോസഫിന്റെ വിവിധ അക്കൗണ്ടുകളിലായി 24,526 രൂപയുമാണ് നിക്ഷേപമുള്ളത്. പിരിച്ച ഫണ്ട് എഐസിസി അക്കൗണ്ടിന്റെ ബാലൻസ് ഷീറ്റിലും കാണാനില്ലാത്തതിനാൽ നിക്ഷേപം അതിലുണ്ടെന്ന നുണയും വിലപ്പോകില്ല.
വി ഡി സതീശന്റെ ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ
ദുരിതബാധിതർക്ക് 100 വീട് നിർമിച്ചുനൽകുമെന്നാണ് കെപിസിസി പ്രഖ്യാപിച്ചത്. ഇതിന് പ്രത്യേക ആപ്പുണ്ടാക്കി വ്യാപകമായി പണം പിരിച്ചു. വിവിധതലങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികളും അനുകൂല സർവീസ് സംഘടനകളിൽപ്പെട്ട ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാതെ കെപിസിസിയുടെ ഭവനനിർമാണഫണ്ടിലേക്കാണ് നൽകിയത്. ഇൗ രീതിയിൽ ലഭിച്ച കോടികൾ എവിടെയാണെന്നും വീടുനിർമാണം തുടങ്ങാത്തത് എന്താണെന്നുമാണ് ദുരിതബാധിതർ ചോദിക്കുന്നത്. 30 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളിൽനിന്ന് രണ്ടുലക്ഷം രൂപവീതവും സ്വരൂപിച്ചിരുന്നു. ഇതിനു പുറമെ രാഹുൽ ഗാന്ധി 100 വീട് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മുണ്ടക്കൈയിൽ കോൺഗ്രസ് പിരിച്ച പണം എവിടെ
കാഞ്ഞിരപ്പള്ളി: മുണ്ടക്കൈ, ചൂരൽമലയിലെ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
കോൺഗ്രസും രാഹുൽ ഗാന്ധിയും പണം തരുമെന്ന് പറഞ്ഞെങ്കിലും തന്നില്ല. പണം ആർക്ക് കിട്ടി, അതിന്റെ കണക്കെന്ത് എന്നൊന്നും അറിയില്ല. പ്രതിപക്ഷത്തെ എല്ലാവരെയും വിളിച്ച് ചർച്ച ചെയ്‌താണ് പുനരധിവാസം തീരുമാനിച്ചത്.
എന്നാൽ വാഗ്‌ദാനംചെയ്‌ത പണം നൽകാൻ തയ്യാറാകാതെ പിൻവാങ്ങി. ആര് പിൻമാറിയാലും സർക്കാരിന് ബാധ്യതയുണ്ട്. ലീഗ് പ്രത്യേകമായി വീട് നിർമിച്ചത് എന്തുകൊണ്ടാണ്. കർണാടക സർക്കാർ തന്ന പണം കോൺഗ്രസിന്റേതല്ല. ഒന്നിച്ച് താമസിക്കണമെന്ന കുടുംബങ്ങളുടെ ആഗ്രഹപ്രകാരമാണ് ടൗൺഷിപ്പ് നിർമിച്ചത്.










0 comments