കടകംപള്ളി ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല; ആരോപണങ്ങൾ തള്ളി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. റോജി എം ജോൺ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ മന്ത്രി നേരിട്ട് ഇടപെടാറില്ലെന്നും യോഗങ്ങളിൽ മന്ത്രി പങ്കെടുക്കാറില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. ദേവസ്വം ബോർഡ് സ്വതന്ത്രമായ തീരുമാനങ്ങളാണ് എടുക്കുന്നത്. ബോർഡ് യോഗങ്ങളിൽ മന്ത്രി പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്.
ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ബോർഡ് യോഗങ്ങൾ ചേരാറുള്ളത്. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിലും ഇതേ കീഴ്വഴക്കം തന്നെയാണ് പിന്തുടർന്നതെന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.
ശബരിമലയിലെയും മറ്റ് ദേവസ്വങ്ങളിലെയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വിശ്വാസികളെയും ബോർഡിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016 മുതൽ 2021 വരെയുളള കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ -കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകുപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.











0 comments