തുടർ പരാജയങ്ങൾ, ജിസാറ്റ് വിക്ഷേപണം ഐഎസ്ആർഒയ്ക്ക് നിർണായകം

ജിഎസ്എൽവി-എഫ്17 റോക്കറ്റ് | Photo Credit: X/ISRO
ന്യൂഡൽഹി: സ്വകാര്യവൽക്കരണ നടപടികൾ വേഗത്തിലായിരിക്കെ നിർണായക ദൗത്യവുമായി ഐഎസ്ആർഒ. ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1എ വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വെള്ളി പുലർച്ച 2.55ന് വിക്ഷേപിക്കും. തുടർച്ചയായ രണ്ട് പിഎസ്എൽവി പരാജയങ്ങൾക്ക് ശേഷമുള്ള ഈ ദൗത്യം നിർണായകമാണ്. നീണ്ട എട്ട് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ പുതിയ വിക്ഷേപണത്തിന് ഒരുങ്ങുന്നതും.
2021ൽ പരാജയപ്പെട്ട ജിസാറ്റ് 1 ന്റെ പിൻഗാമിയാണ് ജിസാറ്റ് 1 എ. 2021 ആഗസ്ത് 12ന് ജിഎസ്എൽവി- എഫ്10 റോക്കറ്റ് വഴി വിക്ഷേപിച്ച ജിസാറ്റ്-1 റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജിലുണ്ടായ സാങ്കേതിക തകരാർ മൂലം പരാജയപ്പെടുകയായിരുന്നു. ലിക്വിഡ് ഹൈഡ്രജൻ ഇന്ധന ടാങ്കിലെ വെന്റ് ആൻഡ് റിലീഫ് വാൽവിലുണ്ടായ ചോർച്ചയാണ് കാരണം.
ജിസാറ്റ് 1 എ യുടെ പ്രത്യേകതകൾ
ഭൂമിയിലെ മാറ്റങ്ങൾ അതിവേഗം നിരീക്ഷിക്കാൻ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിസാറ്റ് 1 എ അഥവാ ഇഒഎസ് 5. ഏകദേശം 2,367 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 1 എ 36,000 കിലോമീറ്ററിന് മുകളിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. ആദ്യം താൽകാലിക ഭ്രമണപഥത്തിലും പിന്നീട് പടിപടിയായി സ്ഥിരം ഭ്രമണപഥത്തിലേക്കും ഉയർത്തും.
സാധാരണ ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുമ്പോൾ നിശ്ചിത സമയത്ത് മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രം മാത്രമാണ് എടുക്കുന്നത്. എന്നാൽ ജിസാറ്റ്-1എ ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്നതിനാൽ ചെയ്യുന്നതിനാൽ ഇന്ത്യയെയും സമീപ പ്രദേശങ്ങളെയും ഒരേ സ്ഥാനത്ത് നിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. വിശാലമായ ഭൂപ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ ഓരോ 30 മിനിറ്റിലും പകർത്താൻ ഉപഗ്രഹത്തിനാകും. കൂടാതെ അതിർത്തി ഉൾപ്പെടെയുള്ള പ്രത്യേക നിരീക്ഷണം ആവശ്യമുള്ളയിടങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളയിലും ചിത്രമെടുക്കാനാകും.
ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനും, ദുരന്ത സമയത്ത് വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതിലെ വിവരങ്ങൾ ഏറെ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കാർഷിക-പരിസ്ഥിതി നിരീക്ഷണത്തിനും ഉപഗ്രഹം സഹായിക്കും. വിളകളുടെ വളർച്ചാ പുരോഗതി, വരൾച്ചാ ബാധിത പ്രദേശങ്ങൾ, ജലലഭ്യത, വനനശീകരണം, സമുദ്രത്തിലെ മാറ്റങ്ങൾ എന്നിവ കൃത്യമായി വിലയിരുത്താൻ സഹായകമാണ്.
അതിർത്തി മേഖലകളിലെയും സമുദ്ര മേഖലകളിലെയും തത്സമയ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ ഇതൊരു സിവിലിയൻ-സ്ട്രാറ്റജിക് ഉപഗ്രഹമായും കണക്കാക്കപ്പെടുന്നു. അത്യാധുനിക മൾട്ടിസ്പെക്ട്രൽ, ഹൈപ്പർസ്പെക്ട്രൽ സെൻസറുകളും 700 എം എം റിറ്റ്ചി-ക്രെറ്റിയൻ ടെലിസ്‌കോപ്പും ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.









0 comments