എയർ ഇന്ത്യയിലേക്ക് 10,000 കോടി നിക്ഷേപിക്കാൻ ടാറ്റ സൺസ്

മുംബൈ : എയർ ഇന്ത്യയിലേക്ക് 10,000 കോടിയിലധികം രൂപയുടെ പുതിയ മൂലധന നിക്ഷേപത്തിനൊരുങ്ങി ടാറ്റാ സൺസ്. കമ്പനിയുടെ ബോർഡ് തത്വത്തിൽ നിക്ഷേപ നടപടിക്ക് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. 2021ലാണ് ടാറ്റാ സൺസ് എയർഇന്ത്യയെ ഏറ്റെടുക്കുന്നത്. ജൂണിൽ എൻ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും വൈസ് ചെയർമാൻ വേണു ശ്രീനിവാസനും പങ്കെടുത്ത ബോർഡ് യോഗത്തിലാണ് നിക്ഷേപത്തിന് അംഗീകാരം നൽകിയത്.
എയർ ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപം ടാറ്റ സൺസ് നിർത്തിവെച്ചിട്ട് ഒരു വർഷത്തിലേറെയായി. 2025-26 സാമ്പത്തിക വർഷത്തിൽ എയർലൈനിന്റെ നഷ്ടം ഇരട്ടിയിലധികം വർധിച്ച് 22,238 കോടി രൂപയായി. ഇതോടെ കമ്പനി സാമ്പത്തിക സമ്മർദത്തിലായി. ടാറ്റ സൺസിന്റെ 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് കാണിക്കുന്നത് എയർ ഇന്ത്യയിലെ നിക്ഷേപം 22,618 കോടിയായി മാറ്റമില്ലാതെ തുടരുന്നു എന്നാണ്.
ഓഹരി ഫണ്ടിംഗ് നിർത്തിവച്ചതോടെ എയർ ഇന്ത്യ കടമെടുപ്പുകളെയും മറ്റ് ധനസഹായ സ്രോതസുകളെയും ആശ്രയിക്കുകയായിരുന്നു. 11 വായ്പാദാതാക്കളിൽ നിന്നായി ഏകദേശം 40,000 കോടി രൂപയാണ് എയർഇന്ത്യ കടമെടുത്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കൂടുതൽ വായ്പാ ബാധ്യതയുള്ളത് 18,500 കോടി. ബാങ്ക് ഓഫ് ബറോഡയിൽ 5,938 കോടിയും ബാധ്യതയുണ്ട്.
ടാറ്റ സൺസിന് നിലവിൽ എയർ ഇന്ത്യയിൽ 73.8 ശതമാനം ഓഹരികളുണ്ട്. അതേസമയം സിംഗപ്പൂർ എയർലൈൻസിന് (എസ്‌ഐഎ) 24.7 ശതമാനം ഓഹരികളും എസ്‌ബിഐസിഎപി ട്രസ്റ്റി കമ്പനി വഴി ജീവനക്കാർക്ക് ഏകദേശം 1.5 ശതമാനം ഓഹരികളുമുണ്ട്. ടാറ്റ സൺസിന്റെ പുതിയ നിക്ഷേപം നിലവിലുള്ള ഓഹരികൾ കുറയ്ക്കുന്നില്ലെങ്കിൽ, എസ്‌ഐഎയ്ക്ക് അതിന്റെ ഓഹരി നിലനിർത്താൻ ഏകദേശം 3,350 കോടി നിക്ഷേപിക്കേണ്ടിവരും. സെപ്റ്റംബർ 11ന് നടക്കുന്ന ടാറ്റ ട്രസ്റ്റ് യോഗത്തിന് ശേഷം, എസ്ആർടിടി ഒഴികെയുള്ള ടാറ്റ സൺസിന്റെ ബോർഡ് സെപ്റ്റംബർ 17ന് യോഗം ചേരും.









0 comments