ആർഎസ്എസ് കൊടിയെ വണങ്ങാൻ പറയുന്നത് ഭരണഘടനാവിരുദ്ധത: മന്ത്രി വി എൻ വാസവൻ

കോട്ടയം: രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിൽ ആർഎസ്എസ് കൊടിയുമായി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി വി എൻ വാസവൻ. മാതൃഭാവത്തിലുള്ള ഇന്ത്യയുടെ ചിത്രമാണെങ്കിൽ ഇന്ത്യയുടെ പതാകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ അതിനെ നമ്മൾ സല്യൂട്ട് ചെയ്യും. എന്നാൽ കാവിക്കൊടി ഉയർത്തി അതിനെ വന്ദിക്കണമെന്ന് പറഞ്ഞാൽ അത് കാവിവൽക്കരണമാണെന്ന് മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു പാർടിയോടോ ജാതിമത സംഘടനകളോടോ വിദ്വേഷമോ മമതയോ പാടില്ല എന്ന പ്രതിജ്ഞയോടെയാണ് അധികാരം ഏറ്റെടുക്കുന്നത്. സരസ്വതീദേവി ആർഎസ്എസ് കൊടി പിടിച്ചാൽ അത് ഒരു മതത്തെ നിഷ്കർഷിക്കുന്നതാണ്. അതിൽ പുഷ്പാർച്ചന നടത്തണമെന്ന് പറയുന്നത് ഭരണഘടനയിൽ തൊട്ട് എടുത്ത പ്രതിജ്ഞയുടെ ലംഘനമാണ്. രാജ്‌ഭവൻ ഭരണഘടനാ സ്ഥാപനമാണ്. ഗവർണർ അതിന്റെ മാന്യതയും നിലവാരവുമെല്ലാം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധവുമാണ്. ഭരണഘടനാപരമായ കാഴ്ചപ്പാടും മൂല്യവും ഉയർത്തിപ്പിടിച്ചാണ് രാജ്‌ഭവൻ പ്രവർത്തിക്കേണ്ടത്. ആ വീക്ഷണങ്ങൾക്ക് വ്യത്യസ്തമായി ഒരു തരത്തിലുള്ള സമീപനവും ഉണ്ടാകരുതെന്നാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. അതിന് വ്യത്യസ്തമായ രീതി വന്നാൽ ഒരു രീതിയിലും യോജിക്കാനാവില്ലെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.








0 comments