print edition ബിരുദ പഠനം സൗജന്യമാക്കില്ലെന്ന് മന്ത്രി


സ്വന്തം ലേഖകൻ
Published on Jun 13, 2026, 01:28 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയ എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പ്രഖ്യാപനം ഗിമ്മിക്കാണെന്നും യുഡിഎഫ് സർക്കാരിന് വ്യത്യസ്‌ത കാഴ്‌ചപ്പാടാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ 66 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദപഠനം സൗജന്യമാക്കുമെന്ന് എൽഡിഎഫ് സർക്കാര്‍ പ്രഖ്യാപിച്ചത്.
അതേസമയം കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്‌ദാനം നടപ്പാക്കിയിട്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കിഫ്‌ബി പദ്ധതികൾ അവസാനിപ്പിക്കാനും നീക്കമുണ്ട്. എംജി സർവകലാശാലയിലെ കാവിവൽക്കരണ നീക്കങ്ങളിൽ തിരുത്തലുകൾക്ക് തയ്യാറല്ലെന്ന് മന്ത്രി ആവർത്തിച്ചു. സംഘപരിവാറുകാരനായ അധ്യാപകനെ വിസിയാക്കിയതിലും സെനറ്റിൽ ബിജെപിക്കാരെ കുത്തിത്തിരുകിയതിലും പ്രതികരണവുമുണ്ടായില്ല. വിസിയായിരുന്ന ഡോ. സി ടി അരവിന്ദകുമാറിന് തുടരാൻ യോഗ്യതയുണ്ടായിട്ടും ഗവർണർ അദ്ദേഹത്തെ മാറ്റിയതിനെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ല.










0 comments