സ്വകാര്യ സർവകലാശാല കരട് ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഫയൽ ചിത്രം
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നവതലമുറ വിദ്യാർഥികളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വിധത്തിലുള്ള വൻ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള അക്കാദമിക മികവ് ഉറപ്പാക്കാനും അതുവഴി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും സാധ്യമായ വഴികളെല്ലാം സ്വീകരിക്കുന്നതിൻ്റെ ഭാഗമാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തിൻ്റെ സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമീഷൻ്റെ പ്രധാന ശുപാർശകളിൽ ഒന്നു കൂടിയാണ് സർക്കാർ ഇതോടെ നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള, എംജി, കാലിക്കറ്റ്, ശ്രീശങ്കര, മലയാളം, കണ്ണൂർ, കെടിയു, കുസാറ്റ് സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള സർവകലാശാലാ നിയമ (ഭേദഗതി) ബില്ലും ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അക്കാദമിക് സമൂഹത്തിന് വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനും വികേന്ദീകൃത ജനാധിപത്യ സംവിധാനം ഉറപ്പുവരുത്തുന്നതിനും വേണ്ട സമഗ്രമായ പരിഷ്കരണമാണ് സർവകലാശാലാ നിയമ (ഭേദഗതി) ബില്ലിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ, സർവ്വകലാശാലാ നിയമ പരിഷ്കരണ കമീഷൻ എന്നിവയുടെ റിപ്പോർട്ടുകളുടെയും തുടർന്ന് വിവിധങ്ങളായ തലങ്ങളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് സർവകലാശാലാ നിയമ (ഭേദഗതി) ബിൽ തയ്യാറായിരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.









0 comments