print edition കോഴയാരോപണം മൂടിവച്ചതെന്തിന്?

കോഴിക്കോട്: മന്ത്രിസഭാ പ്രവേശനം വാഗ്ദാനം നൽകി മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ എംഎൽഎക്കെതിരെയും ചോദ്യങ്ങളുയരുന്നു. എംഎൽഎയുടെ പരാതി പ്രകാരം വാട്‌സാപ്പിൽ ഫോൺ വിളിയെത്തിയത് ജൂലൈ ആറിന്. എംഎൽഎയുടെ നമ്പർ ലഭിച്ചത് എംപിയുടെ ഓഫീസിൽ നിന്നെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. ഫോൺനമ്പർ കൊടുത്തെന്ന് എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി എംഎൽഎയും പറയുന്നു. എംപിയുടെ ഓഫീസിൽനിന്ന് നമ്പർ ശേഖരിച്ച് വിളിക്കുന്നതാണോ സൈബർ തട്ടിപ്പുകാരുടെ രീതിയെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ട്.
പരാതി കൊടുക്കാൻ വൈകിയതെന്തിന്?
ആറിന് രാത്രി 10.45ന് എത്തിയ ഫോൺവിളി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടുവെന്നും അതിനാൽ പണം നൽകാമെന്ന് സമ്മതിച്ച് സംസാരം തുടർന്നു എന്നുമാണ് എംഎൽഎയുടെ വാദം. പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ വിളിച്ചപ്പോൾ ഇൗ രീതിയിൽ ആരും വിളിച്ചിട്ടില്ലെന്ന് ബോധ്യമായെന്നും എംഎൽഎ പറയുന്നു. ഇക്കാര്യങ്ങൾ മുഖവിലയ്ക്കെടുത്താൽ, തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടും പരാതി നൽകാൻ ആറുദിവസം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നുണ്ട്.
കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചോ?
ഗുരുതരമായ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടിട്ടും പാർടി നേതൃത്വത്തെ അറിയിക്കുന്നതിൽ എംഎൽഎയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായി. ഡിസിസി പ്രസിഡന്റ്, ജില്ലയിലെ മുതിർന്ന നേതാക്കൾ, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങി ആരെയും ഇക്കാര്യം അറിയിച്ചില്ല. സംസ്ഥാന സർക്കാരിനെ തന്നെ സംശയ നിഴലിലാക്കുന്ന സംഭവമായിട്ടും എംഎൽഎ പരാതി നൽകിയത് സിറ്റി പൊലീസ് മേധാവിക്കാണ്. ഇൗ പരാതി സൈബർ പൊലീസിന് കൈമാറിയാണ് കേസെടുത്തത്.
11ന് പൊലീസിൽ പരാതി നൽകിയിട്ടും അക്കാര്യം എംഎൽഎ മൂടിവയ്ക്കുകയായിരുന്നു. പാർടിയോടോ പൊതുജനങ്ങളോടോ ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് പറയാൻ എംഎൽഎ തയ്യാറായില്ല. ഇൗ വിഷയത്തിൽ ഇടപെടുമോയെന്ന ചോദ്യത്തിന് പത്രത്തിൽ കണ്ടറിഞ്ഞ വിഷയത്തിൽ പാർടി എന്തിന് ഇടപെടണം എന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം.











0 comments