print edition സ്വാതന്ത്ര്യദിന സന്ദേശം രാഷ്ട്രീയ പ്രസംഗമാക്കി മന്ത്രി പി കെ ബഷീർ

മലപ്പുറം: എംഎസ്‌പി പരേഡ് ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിന സന്ദേശം രാഷ്ട്രീയ പ്രസംഗമാക്കിയ മന്ത്രി പി കെ ബഷീറിനെതിരെ വിമർശം. ദേശീയപതാക ഉയർത്തി അഭിസംബോധനചെയ്യുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചാണ് മന്ത്രി വിശദീകരിച്ചത്. ഇതിൽ രാഷ്‌ട്രീയവും കലർത്തുകയായിരുന്നു. കഴിഞ്ഞ പത്തുവർഷം മലബാറിനോടും ജില്ലയോടും എല്ലാ രംഗത്തും കടുത്ത അവഗണനയാണുണ്ടായതെന്നും യുഡിഎഫ് സർക്കാർ സമഗ്രമാറ്റത്തിന് ഇടപെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ വിസ്‌മരിച്ച മന്ത്രി ജില്ലയുടെ വികസനത്തിന് എന്നും നിലകൊണ്ടതും മലപ്പുറത്തിന് കാതലായ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ടതും പാണക്കാട് പൂക്കോയ തങ്ങൾ, പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരാണെന്നും പറഞ്ഞുവച്ചു. സംസാരത്തിനിടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനാണെന്നും വിശേഷിപ്പിച്ചു. ജില്ലയുടെ വികസനത്തിനായി കോടികളുടെ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് ഇവയെല്ലാം നടത്തുന്നതെന്നും സൂചിപ്പിച്ചു.
പൊന്നാനി – കുറ്റിപ്പുറം– കോട്ടക്കൽ– മഞ്ചേരി– അരീക്കോട്– എടവണ്ണ– ഊട്ടി പാത ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിയിൽനിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസന പദ്ധതികൾക്കായി സ്ഥലം നൽകുന്നതിലും നിർമാണ പ്രവർത്തനങ്ങളിലും ജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും അഭ്യർഥിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.










0 comments