കേരളം കടക്കെണിയിലെന്നത് അസംബന്ധം: ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേരളം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ ആകെ കടം സംസ്ഥാനത്തിന്റെ ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപാദനത്തിന്റെ (ജിഎസ്‌ഡിപി) 33.9 ശതമാനമാണ്. ഇതു കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുൻപ് ഒരോ അഞ്ച് വർഷം കൂടുന്തോറും ആകെ കടബാധ്യത ഇരട്ടിയാകുകയായിരുന്നു പതിവ്.
2010– 11ൽ ആകെ ബാധ്യത 78,673 കോടിയായിരുന്നു. 2015–16ൽ ഇത് 1,57,370 കോടിയായി. 2020–21ൽ 2,96,901 കോടി രൂപയായി വർധിച്ചു. ഈ പ്രവണത അനുസരിച്ച് 2025 –26ൽ ബാധ്യത ഏകദേശം ആറുലക്ഷം കോടി രൂപയാകണം. ഫലത്തിൽ 4.65 ലക്ഷം കോടിയിൽ ആകെ ബാധ്യത നിൽക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന് ഇക്കാലയളവിൽ അർഹതപ്പെട്ട വായ്‌പകൾ എടുക്കുന്നതിന് അനുമതി നിഷേധിച്ചതാണ് ഇത്തരത്തിൽ വായ്‌പാ ബാധ്യതയുടെ വളർച്ച കുറയുന്നതിന് കാരണമായത്. എന്നാൽ, ഈ തുക കൂടി ലഭിച്ചിരുന്നുവെങ്കിൽ, വികസന – ക്ഷേമ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാനാകുമായിരുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യം പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കടം – ജിഎസ്ഡിപി അനുപാതം. ഈ അനുപാതം നോക്കിയാൽ യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ആരോഗ്യകരമല്ലാത്ത കടം എടുത്തിട്ടുള്ളത്. 2001–06 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്‌ഡിപി വളർച്ച 13.1 ശതമാനമായിരുന്നു. കടത്തിന്റെ വളർച്ചാ നിരക്ക് 14.3 ശതമാനവും. 2006–11ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്‌ഡിപി വളർച്ച 13.7 ശതമാന മായപ്പോൾ കടത്തിന്റെ വളർച്ച 11.4 ശതമാനമായി താഴ്‌ന്നു.
വീണ്ടും 2011–16ൽ യുഡിഎഫ് കാലത്ത് ജിഎസ്‌ഡിപി വളർച്ച 11.6 ശതമായി കുറഞ്ഞപ്പോൾ കടത്തിന്റെ വളർച്ച 14.9 ശതമാനമായി കുതിച്ചു. 2016–21 കാലത്ത് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തിൽ വളർച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളർച്ചാ നിരക്ക് 13.5 ശതമാനമായി. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2021–25 കാലഘട്ടത്തിൽ ജിഎസ്‌ഡിപി വളർച്ചാ നിരക്ക് ശരാശരി 13.5 ശതമാനമായി ഉയർന്നപ്പോൾ കടത്തിന്റെ വളർച്ചാ നിരക്ക് ശരാശരി 9.8 ശതമാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷം കടമെടുപ്പിൽ അധികമായി കേന്ദ്രം കുറച്ചത്
പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്‌പയ്‌ക്കും ഗ്യാരന്റി നിൽക്കുന്നതിന്റെ പേരിൽ ഈ വർഷം സംസ്ഥാന സർക്കാരിന് വായ്‌പയെ ടുക്കാവുന്ന തുകയിൽനിന്ന് 3300 കോടി രൂപ കുറച്ചു. ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ടിന്റെ പേര് പറഞ്ഞാണ് കേരളത്തിന്റെ വായ്‌പാനുവാദത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്.
80,000 കോടി രൂപയ്‌ക്കാണ് സംസ്ഥാനം ഗ്യാരന്റി നിൽക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ടായി മാറ്റിവയ്‌ക്കണമെന്നാണ് ഈ വർഷം വായ്‌പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസർക്കാർ പറഞ്ഞത്. അങ്ങനെ ചെയ്‌തി ല്ലെങ്കിൽ വായ്‌പയെടുക്കാവുന്നതിൽനിന്ന് ജിഎസ്‌ഡിപിയുടെ 0.25 ശതമാനം, അതായത് 3300 കോടി രൂപ കുറയ്‌ക്കുമെ ന്നാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കത്ത് മുഖാന്തരം അറിയിച്ചത്. ഈ വർഷം ഡിസംബർവരെ 29,529 കോടിയാണ് വായ്‌പയെടുക്കാവുന്നതെന്ന് അറിയിച്ചതിന് പിന്നാലെയാണിത്.
വായ്‌പാനുമതിയിൽ അനാവശ്യമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ ഓരോ വർഷം അടിച്ചേ ൽപ്പിക്കുന്നത്. പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഫ്‌ബിയുടെയും ക്ഷേമ പെൻഷൻ കമ്പനിയുടെയും വായ്‌പ എന്നിവയുടെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്‌ക്കൽ നടപടികൾ മുൻ വർഷങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചു. കിഫ്‌ബി മുൻകാലങ്ങളിൽ എടുത്ത വായ്‌പകളുടെ പേരിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വായ്‌പാനുമതിയിൽ കുറവ് വരുത്തിയിരുന്നു. ഇപ്പോൾ പുതിയ നിബന്ധനകൾ കൊണ്ടുവന്നും കേരളത്തിന് ലഭിക്കേണ്ട വായ്‌പ വെട്ടിക്കുറയ്‌ക്കാനാണ് കേന്ദ്ര നീക്കം.
ഇതിനുപുറമെയാണ് ഐജിഎസ്‌ടി വിഹിതത്തിൽനിന്ന് 956.16 കോടി രൂപകൂടി വെട്ടിക്കുറച്ചത്. സംസ്ഥാനങ്ങൾക്ക് നൽകിയ ഐജിഎസ്‌ടി തുക കൂടിപോയി എന്ന പേരിലാണ് ഈ തുകയും വെട്ടിക്കുറച്ചത്. എന്നാൽ, ഐജിഎസ്‌ടി സംബന്ധമായ കൃത്യമായ കണക്കൊന്നും ഇപ്പോഴും ജിഎസ്‌ടി സമ്പ്രദായത്തിൽ ലഭ്യമാക്കിയിട്ടുമില്ല.
കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപ
ഇനി കേന്ദ്ര സർക്കാരിന്റെ കടത്തിന്റെ സ്ഥിതികൂടി പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ കടം– ജിഎസ്ഡിപി അനുപാതം 58.1 ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കർഷിച്ചിട്ടുള്ള പരിധിയിൽ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാൻപോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി. 2023–24ൽ 5.6 ശതമാനമാണ് ധനകമ്മി. കഴിഞ്ഞ വർഷത്തെ ധനകമ്മി 4.9 ശതമാനത്തിൽ നിൽക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഈവർഷം 4.4 ശതമാനമാകുമെന്നും പറയുന്നു. കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിൽനിന്നും വളരെ ഉയർന്നതായിരിക്കും അന്തിമ കണക്കുകൾ എന്താണ് മുൻവർഷങ്ങളിലെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തിൽ കടപ്പേടി പരത്താൻ നോക്കുന്നത്.









0 comments