സർവകാല റെക്കോഡിൽ വൈദ്യുതി ഉപയോഗം: പവർക്കട്ടും ബില്ല് വർധനവും ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് കുതിക്കുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും വൈദ്യുതി ബിൽ കൂടില്ലെന്നും സംസ്ഥാനത്ത് പവർക്കട്ട് ഉണ്ടാകില്ലെന്നും മന്ത്രി ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. വേനൽച്ചൂട് 40 ഡിഗ്രിവരെ ഉയർന്നപ്പോൾ തിങ്കളാഴ്‌ച വേണ്ടിവന്നത് 11.21617 കോടി യൂണിറ്റ് വൈദ്യുതി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യവും സർവകാല റെക്കോർഡിലാണ്. തിങ്കളാഴ്‌ച 5933 മെഗാവാട്ടായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം. മാർച്ച് 26ന്റെ 5836എന്ന റെക്കോഡാണ് തകർന്നത്.
തിങ്കളാഴ്‌ച പുറത്തുനിന്ന് 86. 014ദശലക്ഷം യൂണിറ്റ് (4270മെഗാവാട്ട് ) വൈദ്യുതി വാങ്ങി. ആഭ്യന്തര ഉൽപ്പാദനം 26.147 ദശലക്ഷം യൂണിറ്റാണ്(1669 മെഗാവാട്ട്). ഇതിൽ 10.56 ദശലക്ഷം യൂണിറ്റ് ഇടുക്കിയിൽനിന്ന് മാത്രമാണ്. സോളാറിൽനിന്നും കാറ്റിൽനിന്നുമായി 2.223 ദശലക്ഷം യൂണിറ്റും ഉൽപ്പാദിപ്പിച്ചു.
മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യം വൈകിട്ട് ആറുമുതൽ 10 വരെ ആയിരുന്നത് ഇപ്പോൾ പുലർച്ചെവരെ ആയിട്ടുണ്ട്. പുലർച്ചെ രണ്ടിനുശേഷമാണ് ഉപയോഗം 5000മെഗാവാട്ടിൽ തഴെയെത്തുന്നത്. പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടില്ല.










0 comments