print edition തൊഴിലുറപ്പും 'കച്ചവടമാക്കി' ലീഗ്– കോൺ. നേതാക്കൾ: കരാർ നിയമനത്തിന് വ്യാപക പണപ്പിരിവ്

പ്രതീകാത്മക ചിത്രം
ആർ ഹനീഷ്‌കുമാർ
Published on Jun 29, 2026, 12:00 AM | 2 min read
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനം ഉറപ്പാക്കാൻ പണപ്പിരിവുമായി പ്രാദേശിക മുസ്ലിംലീഗ്–കോൺഗ്രസ് നേതാക്കൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജൂലൈ ഒന്നുമുതൽ വിബിജി ആർഎഎംജി പദ്ധതിയാകുന്നതും നിലവിലെ ജീവനക്കാരുടെ കരാർ കാലാവധി ഡിസംബർവരെയാക്കി ചുരുക്കിയതുമാണ് പണിപ്പിരിവിനുള്ള വേദിയാക്കുന്നത്. കരാർ കാലാവധി അവസാനിക്കുന്ന ഡിസംബറിനുശേഷം നിയമനം ഉറപ്പാക്കാനാണ് പണപ്പിരിവ്. ഓരോരുത്തരിൽനിന്നും രണ്ടുമാസത്തെ ശന്പളമാണ് പ്രാദേശിക ലീഗ്– കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ചിരുന്നതും ഇപ്പോൾ യുഡിഎഫ് ഭരിക്കുന്നതുമായ തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാരിൽനിന്നാണ് തുടർ നിയമനം ഉറപ്പാക്കാൻ പണം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്താകെ പദ്ധതിയിൽ ആറായിരത്തോളം കരാർ ജീവനക്കാരാണുള്ളത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും രണ്ട് അക്കൗണ്ടന്റുമാർ, ഓരോ അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ എന്നിങ്ങനെയാണ് സ്‌റ്റാഫ് പാറ്റേൺ. എന്നാൽ പദ്ധതിയിലേക്ക് കൂടുതൽ ഫണ്ട് വകയിരുത്തുന്ന സ്ഥാപനങ്ങളിൽ അക്കൗണ്ടന്റുമാരുടെയും ഓവർസിയർമാരുടെയും എണ്ണത്തിൽ വർനയുണ്ടാകും. അക്രഡിറ്റഡ് എൻജിനിയർക്ക് 31,460 രൂപയും ഓവർസിയർക്ക് 25,540 രൂപയും യാത്രാ ബത്തയും അക്കൗണ്ടന്റിന് 24,040 രൂപയുമാണ് പുതുക്കിയ ശമ്പളം.
ജൂലൈ ഒന്നുമുതൽ വിബിജിആർഎഎംജി പദ്ധതിയാകുന്നതോടെ 40 ശതമാനം സംസ്ഥാന വിഹിതവും 60 ശതമാനം കേന്ദ്ര വിഹിതവുമാണ് അനുവദിക്കുക. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കായി അനുവദിക്കുന്ന പ്ലാൻ ഫണ്ടിന്റെ നിശ്‌ചിത ശതമാനം തുകയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് എക്‌സ്‌പെൻസ് (ഭരണപരമായ ചെലവ്) എന്ന ഹെഡിലുൾപ്പെടുത്തി കരാർ ജീവനക്കാർക്ക് ശന്പളമായി അനുവദിക്കുക. എന്നാൽ ഫണ്ട് വകയിരുത്തലും വിനിയോഗവും കൃത്യമായി നടന്നില്ലെങകിൽ ജീവനക്കാർക്ക് ശന്പളം ലഭിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഇത്തരമൊരു സാഹചര്യം വരുമെന്ന് ഉറപ്പായിരിക്കെ നിയമനത്തിന് കോഴയാവശ്യപ്പെടുന്ന ലീഗ്– കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾക്കെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
തൊഴിലുറപ്പ് അട്ടിമറി നീക്കം; ജൂലൈ ഒന്നിന് കർഷക തൊഴിലാളി പ്രതിഷേധം
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ‘വിബിജി ആർഎഎംജി’ പദ്ധതി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണയും നടത്തും. സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാനുള്ള തുക വൻതോതിൽ കുറച്ചു. ഇത്തരം നീക്കങ്ങളിലൂടെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടാനുള്ള നീക്കമാണ് കേന്ദ്ര- – സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിബിജി ആർഎഎംജി പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്ര ക്ഷോഭം. കർഷക തൊഴിലാളികളുടെ ജനവിങ്ങളുടെയും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മുഴുവൻപേരും അണിചേരണമെന്നും കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു.










0 comments