എംജി സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു; കോപ്പിയടിച്ചതിന് ഡീബാർ ചെയ്യപ്പെട്ട മാത്യു കുഴൽനാടനും സിൻഡിക്കറ്റിൽ

സ്വന്തം ലേഖകൻ
Published on Jul 26, 2026, 11:30 AM | 1 min read
കോട്ടയം : പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന് ഡീബാർ ചെയ്യപ്പെട്ട മാത്യു കുഴൽനാടൻ എംഎൽഎ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്‌റ്റ്യൻ എന്നിവരെ ഉൾപ്പെടുത്തി എംജി സർവകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. കുഴൽനാടൻ ഉൾപ്പെടെ 15 പേരെ സിൻഡിക്കറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്‌ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി.
മാത്യു കുഴൽനാടൻ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ കോപ്പിയടിച്ച് പിടിച്ചതിന് എംജി സർവകലാശാലയിൽനിന്ന് ഡീബാർ ചെയ്യപ്പെട്ടിരുന്നു. ഇത് മാത്യു കുഴൽനാടൻതന്നെ പിന്നീട് പരസ്യമായി പറയുകയും ചെയ്‌തിരുന്നു. ഡീബാർ ചെയ്യപ്പെട്ട അതേ സർവകലാശാലയിലാണ് കുഴൽനാടൻ സിൻഡിക്കറ്റ് അംഗമായി എത്തുന്നത്.
ഡോ. തോമസ് കുരുവിള, പ്രൊഫ. പി കെ മോഹൻരാജ്, ഡോ.ജോബിൻ ജോസ്, ഡോ. അൽസൺ മാർട്ട്, ഡോ. മേജോ വി കുര്യാക്കോസ്, ഡോ. രാജേഷ് കോമത്ത്, അഡ്വ.കെ എം മിജാസ്, ഡോ. ആതിര പ്രകാശ്, ഡോ. ജി എസ് ഗിരീഷ് കുമാർ , ഡോ.ഐസൺ വി വഞ്ചിപ്പുരക്കൽ, ഡോ.ഷാനവാസ് ഷെരീഫ്, ഡോ.പി കെ റെജിമോൻ, ഡോ.അബ്‌ദുൾ ലത്തീഫ് എന്നിവരാണ് സർക്കാർ നാമനിർദേശം ചെയ്‌ത മറ്റുള്ളവർ. സർക്കാർ നാമനിർദേശം ചെയ്‌ത 15 പേരും ചാൻസലർ നാമനിർദേശം ചെയ്‌ത മൂന്ന് ഡീൻമാരും രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങളായ ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും അടങ്ങുന്നതാണ് സിൻഡിക്കറ്റ്. സർവകലാശാലാ വിജ്ഞാപനമിറങ്ങുന്നതോടെ സിൻഡിക്കറ്റിന് അന്തിമരൂപമാകും.










0 comments