മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്
print edition അപ്പെൻഡിസൈറ്റിസ് ബാധിച്ച കുട്ടിക്ക് നൽകിയത് ഗ്യാസ്‌ട്രബിൾ മരുന്ന്: നില ഗുരുതരം

കോഴിക്കോട് : അപ്പെൻഡിസൈറ്റിസ് ബാധിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിയത് ഗ്യാസ്ട്രബിളിനുള്ള ചികിത്സ. വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സതേടിയ ചാത്തമംഗലം സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ് ചികിത്സാപ്പിഴവിൽ ഗുരുതരാവസ്ഥയിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മനസ്സിലാക്കിയ രക്ഷിതാക്കൾ കുട്ടിയെ അടുത്ത ദിവസം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 19നാണ് കുട്ടിയെ അസഹനീയമായ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചത്. ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് നൽകി. നിരീക്ഷണ മുറിയിൽ കിടത്തി ഏറെ നേരംകഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. ഇക്കാര്യം അറിയിച്ചപ്പോൾ, മരുന്ന് ഫലിക്കാൻ സമയമെടുക്കുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. അപ്പെൻഡിസൈറ്റിസ് ആണോയെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിട്ടും ഡോക്ടർമാർ അംഗീകരിച്ചില്ല. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അൾട്രാസൗണ്ട് സ്കാനിങ് നടത്താൻ ഡോക്ടർമാർ തയ്യാറായത്. സ്കാനിങ്ങിനുശേഷവും ഗാസ്ട്രബിൾ തന്നെയെന്ന് ഡോക്ടർമാർ പറഞ്ഞു. ജലൂസിനടക്കമുള്ള മരുന്നുകൾ നൽകി ഇവരെ ആശുപത്രിയിൽനിന്ന് മടക്കി.
വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ പിറ്റേന്ന് സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് അപ്പെൻഡിസൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചു. അതിഗുരുതരമായി അണുബാധയേറ്റെന്നും വ്യക്തമായി. കുടലുകൾ തമ്മിൽ ഒട്ടുകയും കരളടക്കം ആന്തരിക ഭാഗങ്ങളിൽ അണുബാധയേറ്റിരുന്നതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. രക്തം ഒഴിവാക്കാൻ വയർ തുളച്ച് ട്യൂബ് ഇട്ടിട്ടുണ്ടെങ്കിലും പരക്കെ അണുബാധയുള്ളതിനാൽ ഇത് വേണ്ടത്ര പ്രായോഗികമാകാത്ത സ്ഥിതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്കും ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിലും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.










0 comments