ad
Deshabhimani

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പേജിൽ 'വ്യാജ കഥകളി'; കേരളത്തിൻ്റെ കലാരൂപത്തെ അപമാനിച്ചെന്ന് വിമർശനം

FAKEKATHAKALIBYMEA
വെബ് ഡെസ്ക്

Published on Oct 10, 2025, 07:11 PM | 1 min read

ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോ വിവാദത്തിൽ. കഥകളി എന്ന പേരിൽ തീർത്തും വികൃതമായ ഒരു നൃത്തരൂപം അവതരിപ്പിച്ചത് കേരളത്തിൻ്റെ അഭിമാനമായ ഈ മഹത്തായ കലാരൂപത്തോടുള്ള അവഹേളനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. കഥകളിയെന്ന് പറയുന്നില്ലെങ്കിലും കഥകളിക്ക് സമാനമായ വേഷവിധാനങ്ങളാണ് ഉപയോ​ഗിച്ചിരിക്കുന്നത്.


കേന്ദ്രത്തിൻ്റെ ഈ 'സാംസ്കാരിക അവതരണം' കണ്ട മലയാളികൾ ഉൾപ്പെടെയുള്ള കലാപ്രേമികൾ രോഷം കൊണ്ട് പ്രതികരിക്കുകയാണ്. കഥകളിയുടെ ചിട്ടകളോ വേഷവിധാനത്തിൻ്റെ കൃത്യതയോ ഒട്ടും തന്നെയില്ലാത്ത ഈ ദൃശ്യങ്ങളെ 'വ്യാജം', 'കോമാളിത്തം' എന്നൊക്കെയാണ് കമൻ്റ് ബോക്സിൽ പലരും വിശേഷിപ്പിക്കുന്നത്.


വർഷങ്ങളുടെ ചിട്ടയായ പരിശീലനവും അർപ്പണബോധവും ആവശ്യമുള്ള ഒരു കലാരൂപമാണ് കഥകളി. എന്നാൽ, എംഇഎയുടെ പേജിൽ വന്ന വീഡിയോയിൽ, അലംഭാവത്തോടെയും അലസതയോടെയുമുള്ള ചുവടുകളും, കൃത്യതയില്ലാത്ത വേഷവുമാണ് അവതരിപ്പിച്ചത്. ഇത് കഥകളിയോടുള്ള ബഹുമാനമില്ലായ്മയാണ് കാണിക്കുന്നതെന്ന് കലാകാരന്മാരും പ്രേക്ഷകരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു.




"ഇതൊരു കഥകളിയാണെന്ന് പറഞ്ഞ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചെങ്കിൽ അത് ലജ്ജാകരമാണ്. കഥകളി വെറുമൊരു വേഷമല്ല. അത് കേരളത്തിൻ്റെ പൈതൃകമാണ്. കൃത്യമായ പരിശീലനം നേടിയ കലാകാരന്മാരെ ഒഴിവാക്കി ഇത്തരമൊരു നിലവാരം കുറഞ്ഞ അവതരണം നടത്തിയത് എന്തിനാണ്?, ഞങ്ങളെ ഒന്നു വെറുതെ വിട്ടൂടെ എന്നൊക്കെയുള്ള കമൻുകളാണ് നിറയെ.


"ഇതൊരു ക്ലാസിക്കൽ നൃത്തമല്ല, കഥകളിയേ അല്ല. കേരളത്തിൻ്റെ പൈതൃകത്തെ ഇത്ര മോശമായി അവതരിപ്പിച്ച വിദേശകാര്യ മന്ത്രാലയം അല്പെങ്കിലും ഉളുപ്പ് കാണിക്കണം. ബഹുമതിയും അർപ്പണവും വേണ്ട ഈ കലാരൂപത്തെ പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്." എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.


ഇത്തരമൊരു വികലമായ ചിത്രീകരണം കാഴ്ചവെച്ചതിലൂടെ, രാജ്യത്തിൻ്റെ സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കേണ്ട ഒരു മന്ത്രാലയം തന്നെ ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മഹത്തായ കലാരൂപത്തെ അവഹേളിച്ചു എന്നാണ് കലാകാരന്മാരുടെ പക്ഷം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home