ad
Deshabhimani

print edition എംഡിഎംഎ കടത്ത്‌ കേസ്‌; സാക്ഷികളും യൂത്ത് കോൺഗ്രസുകാർ

Drug.jpg

എംഡിഎംഎ കേസിൽ സാക്ഷികളായ യൂത്ത് കോൺഗ്രസുകാർ 
ചന്തേര പൊലീസ് സ്റ്റേഷനുമുന്നിൽനിന്ന്‌ എടുത്ത സെൽഫി

വെബ് ഡെസ്ക്

Published on Aug 14, 2026, 01:23 AM | 1 min read

തൃക്കരിപ്പൂർ(കാസർകോട്): യൂത്ത് കോൺഗ്രസുകാർ പ്രതികളായ എംഡിഎംഎ കേസിൽ മഹസർ സാക്ഷികളായി ഒപ്പുവച്ചത് കാലിക്കടവിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ഒമ്പതിന് രാവിലെ 139 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായ കേസിലാണ്‌ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കൾ ഒപ്പുവച്ചത്. പിടികൂടിയ സമയം, കാറിന്റെ വിവരങ്ങൾ, എംഡിഎംഎയുടെ തൂക്കം, പരിശോധന, പ്രതികളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവ സംഭവസ്ഥലത്ത് രേഖപ്പെടുത്തിയപ്പോഴാണ് ഇവർ സാക്ഷികളായത്‌.


‘തൂഫാൻ’ പോരാട്ടത്തിൽ പൊലീസിനൊപ്പം ചേർന്നുവെന്ന് കുറിപ്പിട്ട്‌ ഇവർ ഫെയ്‌സ്ബുക്കിൽ ചിത്രവും പങ്കുവച്ചു. യൂത്ത് കോൺഗ്രസ്‌ പിലിക്കോട് മണ്ഡലം പ്രസിഡന്റ്‌ സുധീഷ്, വൈസ് പ്രസിഡന്റ്‌ സന്ദീപ്, അഡ്വ. നവനീത് ചന്ദ്രൻ, എം രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട ചിത്രമാണ്‌ പങ്കുവച്ചത്‌.

മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുമായി പ്രതികൾക്കുള്ള ബന്ധം പുറത്തുവന്നതോടെ, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ സാക്ഷികളായി വന്നതിൽ ദുരൂഹതയുണ്ടെന്ന്‌ ഡിവൈഎഫ്ഐ പറഞ്ഞു.


എംഡിഎംഎയുമായി അറസ്റ്റിലായ നാലു പേരുടെയും ഫോൺകോൾ ലിസ്റ്റും ബാങ്കിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്നെത്തിച്ച കാരിയർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 53 ലക്ഷം രൂപ പ്രതികൾ അയച്ചുവെന്ന വിവരവും പൊലീസിന്‌ ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസർകോട് സ്വദേശി റിയ എന്ന യുവതി വഴിയാണ് യൂത്ത് കോൺഗ്രസുകാർ ഉൾപ്പെട്ട മയക്കുമരുന്ന് വിൽപ്പന സംഘത്തിന് എംഡിഎംഎ ലഭിക്കുന്നത്. നൈജീരിയൻ സംഘത്തിൽനിന്ന് മയക്കുമരുന്ന് ശേഖരിച്ചാണ് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home