കേരളത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം പ്രതിരോധത്തിലാവുന്ന കാഴ്ച; മന്ത്രി എം ബി രാജേഷ്

മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ യുഡിഎഫിന് തന്നെ ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയാണെന്ന് മന്ത്രി എം ബി രാജേഷ്. അടിയന്തര പ്രമേയങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം തന്നെ പ്രതിരോധത്തിലാകുന്ന അവസ്ഥയാണ് കാണുന്നതെന്ന് മന്ത്രി വാര്‍ത്താ ചാനലില്‍ പറഞ്ഞു. ലോകത്തെവിടെയും പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ആയുധമാണ് അവിശ്വാസ പ്രമേയം, പക്ഷേ കേരളത്തിൽ പ്രതിപക്ഷത്തിന് പോലും യഥാർഥത്തിൽ സർക്കാരിൽ അവിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ അടിയന്തര പ്രമേയങ്ങൾ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ചർച്ച ചെയ്തിട്ടുണ്ട്, ഇത് സർക്കാരിന്റെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നുവെന്ന് എം ബി രാജേഷ് പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം തുറന്നടിച്ചു.
'കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു മന്ത്രിക്കെതിരെ പോലും സഭയിൽ രേഖാമൂലം ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരം. സഭയിൽ ഉന്നയിക്കപ്പെട്ട ഏക അഴിമതി ആരോപണം പ്രതിപക്ഷ നേതാവിനെതിരെയായിരുന്നു, അത് ഉന്നയിച്ച എംഎൽഎ ഇപ്പോൾ പ്രതിപക്ഷത്തോടൊപ്പവും. മന്ത്രിമാർക്കെതിരെ ഒരു പരാതി പോലും നൽകാത്തത് ഗവൺമെന്റ് എത്രത്തോളം സുതാര്യമായും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ്' എം ബി രാജേഷ് പറഞ്ഞു.










0 comments