രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കൽ : സിപിഐ എം

എറണാകുളം: സെൻ്റ് തെരേസാസ് കോളേജിൻ്റെ 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയിത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐ എം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നയമാണ് ഇതിൽ നിന്ന് വെളിവാകുന്നതെന്നും എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലുണ്ട്.
പ്രസ്താവനയുടെ പൂർണ രൂപം:
സെൻ്റ് തെരേസാസ് കോളേജിൻ്റെ 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി പങ്കെടുക്കുക്കുകയാണ്. ഈ പരിപാടിയിൽ നിന്ന് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയിരിക്കുകയാണ്. കോളേജ് അധികൃതർ മേയറെ നേരത്തെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു എങ്കിലും രാഷ്ട്രപതി ഓഫീസ് ഇടപെട്ട് ഒഴിവാക്കി എന്നാണ് അവസാന നിമിഷം ലഭിച്ച വിശദീകരണം.
എം. പി ഹൈബി ഈഡൻ, എംഎൽഎ ടി ജെ വിനോദ് തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രോട്ടോകോൾ പ്രകാരം കൊച്ചി മേയർ എം. അനിൽകുമാറിനെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണ്. ഇതിനു മുമ്പ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും കൊച്ചി മേയറെ ഒഴിവാക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നയമാണ് ഇതിൽ നിന്ന് വെളിവാകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ ഓഫീസ് ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കടത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊച്ചിയുടെ വികസന മുന്നേറ്റങ്ങളിൽ നേതൃത്വമായി ജനകീയനായ കൊച്ചിയുടെ നഗര പിതാവിനെ ചടങ്ങിൽ പങ്കെടുപ്പിക്കാത്തത് ബിജെപിയുടെയും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന്റെയും ആസൂത്രിതമായ നീക്കമാണ്. ഇത് BJP യുടെ ജനാധിപത്യവിരുദ്ധ സമീപനത്തിൻ്റെ ഒരു ഉദാഹരണം മാത്രമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചടങ്ങു പോലും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ വേദിയാക്കാൻ ഇത്തരം ഇടപെടൽ നടത്തുന്നതിന് എതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു."










0 comments