print edition മറ്റത്തൂരിലെ താമരക്കൈമാറ്റം: ഡീൽ അറിഞ്ഞില്ലെന്ന് രാജിവച്ചവരിൽ ചിലർ

കെ എൻ സനിൽ
Published on Jan 01, 2026, 12:01 AM | 1 min read
തൃശൂർ: മറ്റത്തൂരിൽ അരങ്ങേറിയത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണാടകത്തിലും കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിച്ച ‘ഓപ്പറേഷൻ ലോട്ടസി’ന്റെ ചെറുപതിപ്പ്. രാജിവയ്‌പ്പിച്ചത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്ന് അറിയിക്കാതെയാണെന്നാണ് ‘താമരക്കൈ’മാറിയവരിൽ ചിലർ പറയുന്നത്. ബിജെപിയുമായി നേതൃത്വം നടത്തിയ ഡീലിൽ പെട്ടുപോയെന്നാണ് വാദം. ഡിസിസി നേതൃത്വത്തിന്റെയും കെപിസിസി ഭാരവാഹികളിൽ ചിലരുടെയും പിന്തുണയും ആശിർവാദവും ഇൗ നടപടിക്ക് കിട്ടി. ബിജെപി പാളയത്തിലെത്തിയവരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയ കെപിസിസി പ്രസിഡന്റിന്റെ ദൂതൻ റോജി എം ജോൺ എംഎൽഎ മറ്റത്തൂരിലെയും പുതുക്കാട്ടെയും ഒൗദ്യോഗിക നേതൃത്വത്തെ കാണാതെ മടങ്ങി. ഇത് വിവാദമായതോടെ ഒൗദ്യോഗിക നേതൃത്വത്തെ ബുധനാഴ്‌ച വൈകിട്ട് കൂടിക്കാഴ്‌ചയ്ക്ക് വിളിപ്പിച്ചു.
മറ്റത്തൂരിൽ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ബിജെപിയും കോൺഗ്രസും ധാരണയനുസരിച്ചാണ് മുന്നോട്ടുപോയത്. ഇത് അറിഞ്ഞിട്ടും ഇടപെടാൻ ഡിസിസി തയ്യാറായില്ല. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നത് പരസ്യമായപ്പോഴും ചെറുവിരലനക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റടക്കമുള്ളവർ തയ്യാറായില്ല. ടി എം ചന്ദ്രൻ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയത് കെപിസിസി സെക്രട്ടറി ജോസ് വള്ളൂരിന്റെ അറിവോടെയാണെന്ന് പുതുക്കാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി വി പിയൂസ്, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറന്പിൽ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശാലിനി ജോയ്, ഐഎൻടിയുസി ബ്ലോക്ക് സെക്രട്ടറി തങ്കമണി മോഹൻ, മുൻ പഞ്ചായത്തംഗം ബെന്നി ജോസ് തൊണ്ടുങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളെ ബിജെപി പാളയത്തിൽ എത്തിച്ചതിനുപിന്നിൽ വലിയ സാന്പത്തിക ഇടപാട് നടന്നതായി കോൺഗ്രസുകാർതന്നെ സമ്മതിക്കുന്നു.










0 comments