മറ്റത്തൂരിലെ 'താമരക്കൈ': വിമതരെ തിരിച്ചെടുക്കരുതെന്ന് ഔദ്യോഗിക പക്ഷം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ വിവാദങ്ങളിലേക്ക്. ബിജെപിയുമായി ചേർന്ന് എൽഡിഎഫ് ഭരണം അട്ടിമറിച്ച വിമത നേതാക്കളെ ഒരു കാരണവശാലും പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മറ്റത്തൂരിലെ ഔദ്യോഗിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കോൺഗ്രസിനെ അങ്ങേയറ്റം പരിഹാസ്യരാക്കിയ വിമതർ നടത്തിയ പ്രകടനത്തിൽ ബിജെപി പ്രവർത്തകർ വരെ പങ്കെടുത്തത് ഈ അവിശുദ്ധ സഖ്യം എത്രത്തോളം ആഴത്തിലുള്ളതാണ് എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ, പ്രവീൺ, രഞ്ജിത്ത് കൈപ്പിള്ളി തുടങ്ങിയവർ പാർട്ടിയെ ഈ തകർച്ചയിലേക്ക് എത്തിച്ചുവെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആവശ്യം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർ ബിജെപിയുടെ നിബന്ധനയ്ക്ക് വഴങ്ങി രാജിക്കത്ത് നൽകിയതും ആ കത്ത് ഡിസിസിക്ക് നൽകുന്നതിന് മുൻപ് ബിജെപി നേതാക്കൾക്ക് കൈമാറിയതും 'മറ്റത്തൂർ ഡീൽ' ഉറപ്പിക്കുന്നതായിരുന്നു.
കെപിസിസി പുറത്താക്കിയ ഈ നേതാക്കൾ കോടാലിയിൽ നടത്തിയ പ്രകടനത്തിൽ ബിജെപി പ്രവർത്തകർ അണിനിരന്നത് കോൺഗ്രസ് അണികളെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിട്ടുണ്ട്. പാർട്ടിയെ വഞ്ചിച്ചവരെ സംരക്ഷിക്കാൻ കെപിസിസി സെക്രട്ടറി ജോസ് വെള്ളൂർ മധ്യസ്ഥത വഹിക്കുന്നതിലും ഔദ്യോഗികപക്ഷത്തിന് ആക്ഷേപമുണ്ട്.










0 comments